ബെൽഫാസ്റ്റ്: യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ നോർത്തേൺ അയർലൻഡിൽ മലയാളി യുവാക്കൾക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കൾക്കു നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരുടെ പേരു വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ പൊലീസ് പുറത്തു വിട്ടിട്ടില്ല.
കോളറൈൻ ബാലികാസിൽ റോഡിൽ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമത്തിൽ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടൽ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബിൽ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകൾ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം അഴിച്ചു വിട്ടത് എന്ന് ആക്രമണത്തിന് ഇരയായ യുവാക്കൾ പറഞ്ഞു. ‘ഗോ ഹോം’ എന്ന് ആവശ്യപ്പെട്ട് ഇവരെ ഓടിക്കുകയായിരുന്നത്രെ. ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ അയാൾ വീഴുകയും ഈ സമയം മർദിക്കുകയും ചെയ്തു. അതേ സമയം ഓട്ടത്തിനിടെ മറിഞ്ഞു വീണ മറ്റൊരാളെ അക്രമി സംഘം നിലത്തിട്ട് ചവിട്ടുകയും പരുക്കേൽപ്പിക്കുകയും ചെയ്തു.
20 വയസ്സിന് മുകളിലുള്ള അഞ്ചു പേരിലധികകം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായതിന് പിന്നാലെ നോർത്തേൺ അയർലൻഡിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന്റെ അലയടിയായി പല സ്ഥലത്തും യുവാക്കളുടെ സംഘം കുടിയേറ്റക്കാർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സമാനമായ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആൻട്രിമിൽ മലയാളികളുടെ കാറുകൾക്കു നേരെ ആക്രമണമുണ്ടായ സംഭവമുണ്ട്. കാറുകളിൽ കറുത്ത പെയിന്റ് അടിക്കുകയും കുടിയേറ്റ വിരുദ്ധ നിലപാടുള്ള രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.
അതേ സമയം തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളിൽ നിന്ന് മലയാളികൾ വിട്ടു നിൽക്കണമെന്ന അഭ്യർഥനയുമായി മലയാളി സംഘടനകളും മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പൊതു സ്ഥലത്തുള്ള ആഘോഷങ്ങളും യോഗങ്ങളും നടത്തി തദ്ദേശീയരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് ആവശ്യം.
താമസ കേന്ദ്രങ്ങളിലും മറ്റും മലയാളി സംഘങ്ങൾ ഒത്തുചേരലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാർ പാർക്കിങ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതു തർക്കത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ട്. പരസ്പര ബഹുമാനത്തോടെ സൗകര്യങ്ങൾ ഉപയോഗിക്കുകയും ഇടപെടുകയും ചെയ്യണമെന്നാണ് നിർദ്ദേശം.