ബെംഗളൂരു: കർണാടകയിലെ വിജയനഗരയിൽ വാട്സാപ്പ് ഗ്രൂപ്പ് വഴി 12കാരിയെ വിൽപനയ്ക്ക് വച്ച സെക്സ് മാഫിയാ സംഘം പിടിയിൽ. ഋതുമതിയായ ഉടൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ചാണ് കുഞ്ഞിനെ വിൽപനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു സന്നദ്ധ സംഘടന നടത്തിയ ഇടപെടലിന് പിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് ഹോമിലേക്ക് മാറ്റി.
ആറാം ക്ലാസുകാരിയായ കുഞ്ഞിനെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വിൽപനയ്ക്ക് വച്ച സംഘത്തിലെ രണ്ടുപേരാണ് മൈസൂരുവിൽ പിടിയിലായത്. ബെംഗളൂരു സ്വദേശി ശോഭ, പങ്കാളി തുളസീകുമാർ എന്നിവരെ വിജയനഗര പൊലീസാണ് മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. ഋതുമതിയായ കുഞ്ഞുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗങ്ങൾക്ക് ശമനമുണ്ടാക്കും എന്ന അന്ധവിശ്വാസം പരത്തി കുഞ്ഞിനെ വിൽപനയ്ക്ക് വയ്ക്കുകയായിരുന്നു ഇവർ.
20 ലക്ഷം രൂപ വില നിശ്ചയിച്ച് വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പ്രചാരണം നടത്തുന്നത് ഒരു സന്നദ്ധ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. കുഞ്ഞിന്റെ വിഡിയോ ദൃശ്യങ്ങളും സംഘം പങ്കുവച്ചിരുന്നു. ഇടപാടുകാർ എന്ന വ്യാജേന സംഘത്തിലെ ശോഭയുമായി ബന്ധപ്പെട്ട വിജയനഗരയിലെ സന്നദ്ധ സംഘടന ഓടാനടി സേവ സമസ്ത കുഞ്ഞുമായി മൈസൂരുവിലെത്താൻ ആവശ്യപ്പെട്ടു. പറഞ്ഞപ്രകാരം മൈസൂരുവിലെത്തിയ ശോഭയുമായി NGO അംഗങ്ങൾ വിലപേശൽ നടത്തുന്നതിനിടെ വളഞ്ഞ പൊലീസ് ഇവരെ പിടികൂടി.































