തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ കൂടുതൽ വിവരങ്ങളടങ്ങിയ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇടക്കാല റിപ്പോർട്ടിൽ കണ്ടത്തിയത് കൂടാതെ മറ്റുചില പ്രധാനപ്പെട്ട കണ്ടെത്തൽ കൂടി ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും കണ്ടെത്തലുണ്ടാകും. പൂർണ്ണ റിപ്പോർട്ട് നൽകിയാലുടൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് എടുത്ത് അന്വേഷണം ആരംഭിക്കും. അതോടൊപ്പം ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ പൂർണമായും ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് നിയോഗിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തിൽ ഹൈക്കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. ഇതിനിടെ, ദ്വാരപാലക ശിൽപമടക്കമുളള അമൂല്യവസ്തുക്കളുടെ പരിശോധനയ്ക്കായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ ടി ശങ്കരൻ ശനിയാഴ്ച ആറൻമുളയിലും തുടർന്ന് സന്നിധാനത്തും എത്തും.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യപ്രകാരം ദ്വാര പാലക ശിൽപങ്ങളിൽ അടക്കം സ്വർണം പൂശി നൽകിയ ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ടാരിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ 2025ൽ വീണ്ടും പൂശിയത് സംബന്ധിച്ചും വിശദീകരണം തേടിയിട്ടുണ്ട്. ഇതൂകൂടി ചേർത്താകും ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകുക. ഇതിനിടെ ദ്വാര പാലക ശിൽപങ്ങളിലെ സ്വർണപ്പാളി തനിക്ക് ലഭിച്ചെന്ന റിപ്പോർട്ടുകൾ തളളി ബെംഗളൂരുവിലെ വ്യവസായി വിനീത് ജെയിൻ രംഗത്തെത്തി.