ന്യൂ സൗത്ത് വെയിൽസ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന രാജ്യാന്തര സാത്താനിക് സംഘത്തിലെ (International satanic child sex abuse material ring) അംഗമെന്ന് കരുതുന്ന കോളിൻ മിൽനെയെ (62) വൂല്ലാഹ്രയിലെ വീട്ടിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) പൊലീസ് അറസ്റ്റ് ചെയ്തു. മൃഗപീഡനം ഉൾപ്പെടെയുള്ള 18 ഗുരുതര കുറ്റങ്ങളാണ് കോളിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ രാജ്യാന്തര ശൃംഖലയിൽ അംഗങ്ങളായ 145 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിക്കുന്നതായും ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് ക്രൈം കമാൻഡ് അറിയിച്ചു. ഇതിനകം പിടിയിലായ ആറു പേരിൽ ഒരാൾ മുൻ നീന്തൽ പരിശീലകൻ മാർക്ക് ആൻഡ്രൂ സെൻഡെക്കിയാണ്. സെൻഡെക്കിയുടെ കൂട്ടുപ്രതികളായ ബെഞ്ചമിൻ റെയ്മണ്ട് ഡ്രൈസ് ഡെയ്ൽ, സ്റ്റുവർട്ട് വുഡ്സ് റിച്ചസ് എന്നിവർക്കെതിരെ ലഹരി ഉപയോഗിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്.
മികച്ച സംഭാവനകൾക്ക് റോട്ടറി പൊലീസ് ഓഫിസർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ച മുൻഎൻഎസ്ഡബ്ല്യു പൊലീസ് സർജന്റ് ഡേവിഡ് ടർണറും ഈ സംഘത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. സിഡ്നി ഒളിംപിക് പാർക്കിലെ വിലാസത്തിൽ നിന്ന് ഡേവിഡിനെ ജനുവരി 22ന് അറസ്റ്റ് ചെയ്തിരുന്നു.
ഡേവിഡ് എൻഎസ്ഡബ്ല്യു പൊലീസ് സേന വിട്ടതിന് ശേഷമാണ് കുറ്റകൃത്യങ്ങൾ നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറുന്നുണ്ട്.ഡേവിഡിനെ സസ്പെൻഡ് ചെയ്തതായി അദ്ദേഹത്തിന്റെ നിലവിലെ തൊഴിലുടമയായ എൻഎസ്ഡബ്ല്യു ടെൽകോ അതോറിറ്റി അറിയിച്ചു. മാർച്ചിൽ ഇയാളെ ഇനി കോടതിയിൽ ഹാജരാകും.
സംഘത്തിലെ അംഗങ്ങളുടെ കൈവശം പീഡനദൃശ്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുഎസ്, കാനഡ, മെക്സിക്കോ, യൂറോപ്പ്, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ മറ്റ് നിയമ നിർവ്വഹണ ഏജൻസികളിലേക്ക് റഫറലുകൾ നൽകിയതിലൂടെയാണ് രാജ്യാന്തരതലത്തിൽ 145 കുറ്റവാളികളെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്.































