സിഡ്‌നി: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സൗജന്യ പൊതുഗതാഗതം ഏർപ്പെടുത്തില്ലെന്ന തീരുമാനത്തിൽ ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാർ ഉറച്ചുനിൽക്കുന്നു. വിക്ടോറിയയിലും ടാസ്മാനിയയിലും യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ച പശ്ചാത്തലത്തിലാണ് എൻ.എസ്.ഡബ്ല്യു സർക്കാരിന്റെ ഈ നിലപാട്.
നിലവിലെ സാഹചര്യത്തിൽ ഇത്തരം തീരുമാനങ്ങൾ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് സംസ്ഥാന ട്രഷറർ ഡാനിയൽ മൂക്കി പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും, ദീർഘകാലം നീണ്ടുനിൽക്കാവുന്ന ഒരു പ്രതിസന്ധിയിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈസ്റ്റർ അവധിക്കാലത്തെങ്കിലും സൗജന്യ യാത്ര അനുവദിക്കാമോ എന്ന ചോദ്യത്തിന്, അത് വളരെ ചിലവേറിയ കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഗതാഗത മന്ത്രി ജോൺ ഗ്രഹാമും സൗജന്യ യാത്ര എന്ന നിർദ്ദേശം തള്ളി. പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തുന്ന ഇത്തരം തീരുമാനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ സഹായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നടങ്കം സൗജന്യ യാത്രയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും എൻ.എസ്.ഡബ്ല്യു സർക്കാർ ഇതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്.
അതേസമയം, അയൽ സംസ്ഥാനമായ വിക്ടോറിയയിൽ ഏപ്രിൽ അവസാനം വരെ ട്രെയിനുകളിലും ബസുകളിലും ട്രാമുകളിലും യാത്ര സൗജന്യമായിരിക്കും. ഇതിലൂടെ വിക്ടോറിയൻ സർക്കാരിന് ഏകദേശം 71 ദശലക്ഷം ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ടാസ്മാനിയയിൽ മൂന്ന് മാസത്തേക്കാണ് ബസ്, ഫെറി യാത്രകൾ സൗജന്യമാക്കിയിരിക്കുന്നത്.































