പെർത്ത്: ലോകത്താദ്യമായി ക്രൂയിസ് കപ്പലിൽ ഹന്റാ വൈറസ് (Hantavirus) പടർന്നുപിടിച്ചതിനെത്തുടർന്ന് വിദേശത്ത് കുടുങ്ങിയ ആറംഗ ഓസ്‌ട്രേലിയൻ സംഘം തിരിച്ചെത്തി. നെതർലൻഡ്‌സിൽ നിന്നും പ്രത്യേക വിമാനത്തിൽ പെർത്തിലെ ആർ.എ.എ.എഫ് ബേസിൽ ഇറങ്ങിയ ഇവരെ ഉടൻ തന്നെ ബുൾസ്‌ബ്രൂക്കിലെ സെന്റർ ഫോർ നാഷണൽ റെസിലിയൻസ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. നാല് ഓസ്‌ട്രേലിയൻ പൗരന്മാരും ഒരു പെർമനന്റ് റെസിഡന്റും ഒരു ന്യൂസിലൻഡ് പൗരനുമാണ് സംഘത്തിലുള്ളത്.
‘എം.വി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലിലെ യാത്രക്കാരാണിവർ. മൂന്നാഴ്ചത്തെ കർശനമായ ക്വാറന്റീനാണ് ഇവർക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഇവരുടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി മെൽബണിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം നാളെയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന അഞ്ച് പേരിൽ മൂന്ന് പേർ ന്യൂ സൗത്ത് വെയിൽസ് സ്വദേശികളും രണ്ട് പേർ ക്വീൻസ്‌ലൻഡുകാരുമാണ്.
എലികളിലൂടെ പടരുന്ന അതിമാരകമായ ഹന്റാ വൈറസ് നിലവിൽ കപ്പലിലെ 11 യാത്രക്കാർക്കും ജീവനക്കാർക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം മൂന്ന് പേർ രോഗബാധയെത്തുടർന്ന് മരണപ്പെട്ടു. ഒരു ക്രൂയിസ് കപ്പലിൽ ഹന്റാ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടനയുടെ പാൻഡെമിക് വിഭാഗം ഡയറക്ടർ മരിയ വാൻ കെർഖോവ് സ്ഥിരീകരിച്ചു.
വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അപൂർവ്വമാണെങ്കിലും, അതീവ ജാഗ്രതയുടെ ഭാഗമായാണ് കർശനമായ ക്വാറന്റീൻ ഏർപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. ക്വാറന്റീൻ കേന്ദ്രത്തിൽ ഇവർക്ക് പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ ഏജൻസികൾ ഈ വൈറസ് വ്യാപനത്തെ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.






























