സിഡ്നി: ‘സ്ത്രീകൾക്ക് മാത്രം’ എന്ന പേരിൽ പ്രവർത്തിക്കുന്ന ‘ഗിഗിൾ ഫോർ ഗേൾസ്’ (Giggle for Girls) എന്ന സോഷ്യൽ മീഡിയ ആപ്പ് ട്രാൻസ്‌ജെൻഡർ യുവതിയെ പുറത്താക്കിയത് വിവേചനമാണെന്ന വിധി ഫെഡറൽ കോടതി ശരിവെച്ചു. ട്രാൻസ്‌ജെൻഡർ യുവതിയായ റോക്‌സാൻ ടിക്കിളിനെ ആപ്പിൽ നിന്നും വിലക്കിയ സ്ഥാപക സാൾ ഗ്രോവറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ആവർത്തിച്ചു. കീഴ്ക്കോടതി വിധിച്ച 10,000 ഡോളർ നഷ്ടപരിഹാരം 20,000 ഡോളറായി (ഏകദേശം 11 ലക്ഷം രൂപ) കോടതി വർദ്ധിപ്പിക്കുകയും ചെയ്തു.
ജെൻഡർ ഐഡന്റിറ്റി വിവേചനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി പുറപ്പെടുവിക്കുന്ന സുപ്രധാന വിധിന്യായം കൂടിയാണിത്. 2021 സെപ്റ്റംബറിലാണ് റോക്‌സാൻ ടിക്കിളിനെ ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്തത്. ടിക്കിളിന്റെ സെൽഫി ചിത്രം പരിശോധിച്ച ശേഷം, അവരുടെ ലിംഗ സ്വത്വവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ മുൻനിർത്തി പുറത്താക്കിയത് നേരിട്ടുള്ള വിവേചനമാണെന്ന് ജസ്റ്റിസ് മെലിസ പെറി നിരീക്ഷിച്ചു. ജനന സർട്ടിഫിക്കറ്റിൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയിട്ടും ടിക്കിളിനെ വിലക്കിയത് ലിംഗവിവേചനമാണെന്ന് കോടതി കണ്ടെത്തി.
സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നും ഇത് വിവേചന നിയമങ്ങളിൽ നിന്നുള്ള ഒഴിവാക്കലായി കാണണമെന്നുമുള്ള ആപ്പ് അധികൃതരുടെ വാദം കോടതി തള്ളി. കേസ് നടന്ന കാലയളവിൽ സോഷ്യൽ മീഡിയയിലൂടെ സാൾ ഗ്രോവർ റോക്‌സാനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതായും മോശമായ രീതിയിൽ അഭിസംബോധന ചെയ്തതായും റോക്‌സാന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇത് റോക്‌സാന് വലിയ മാനസിക വിഷമമുണ്ടാക്കിയതായി കോടതി വിലയിരുത്തി.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും ഹോർമോൺ ചികിത്സയ്ക്കും ശേഷം സ്ത്രീയായി ജീവിക്കുന്ന വ്യക്തിയെ തടയുന്നത് അനുവദിക്കാനാവില്ലെന്നാണ് സെക്സ് ഡിസ്ക്രിമിനേഷൻ കമ്മീഷണറുടെ നിലപാടും. ഫെഡറൽ കോടതിയുടെ ഈ വിധിക്കെതിരെ സാൾ ഗ്രോവർ ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയയിലെ ലിംഗ സ്വത്വ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ ഈ കേസ് നിർണ്ണായക വഴിത്തിരിവാകും.






























