ക്വീൻസ്‌ലൻഡ്: നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ദൃശ്യങ്ങളും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിച്ച കേസിൽ ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഒരാളെക്കൂടി സുരക്ഷാസേന അറസ്റ്റ് ചെയ്തു. പസഫിക് പൈൻസ് സ്വദേശിയായ 51 കാരനാണ് പിടിയിലായത്. ഇയാളെ ഇന്ന് സൗത്ത്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഹമാസ്, ഹിസ്ബുള്ള, അൻസാർ അള്ളാ, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഭീകരസംഘടനകളുടെ പ്രചാരണ വീഡിയോകളും സന്ദേശങ്ങളും ഇയാൾ കൈവശം വയ്ക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്തു എന്നാണ് കേസ്. എൻക്രിപ്റ്റ് ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ഇയാൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും 2014 മുതൽ ഇത്തരം ദൃശ്യങ്ങൾ കൈമാറിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
2025 ഒക്ടോബറിൽ ഇയാൾ യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണിൽ നിന്ന് തീവ്രവാദ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ നവംബറിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 19 വയസ്സുകാരനായ മറ്റൊരു യുവാവിനെ ആദ്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിലവിൽ പിടിയിലായ 51 കാരനെതിരെ കടുത്ത ഐടി-തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ക്വീൻസ്‌ലൻഡ് പോലീസ്, ഇന്റലിജൻസ് ഏജൻസികൾ (ASIO) എന്നിവരടങ്ങിയ സംയുക്ത കൗണ്ടർ ടെററിസം സംഘമാണ് കേസ് അന്വേഷിക്കുന്നത്.































