ബ്രിസ്ബേൻ: ഓസ്‌ട്രേലിയയുടെ ഉപരോധം മറികടന്ന് മറ്റ് ഇടനില രാജ്യങ്ങൾ വഴി റഷ്യയിലേക്ക് നിയമവിരുദ്ധമായി ഖനന ഉപകരണങ്ങൾ കയറ്റി അയച്ച ക്വീൻസ്‌ലൻഡ് കമ്പനിക്ക് വൻ തുക പിഴ ചുമത്തി. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ നിയമലംഘനം കണ്ടെത്തിയത്. ഇതേത്തുടർന്ന് കമ്പനിക്ക് 1,26,000 ഓസ്‌ട്രേലിയൻ ഡോളറിലധികം (ഏകദേശം 1.26 ലക്ഷം ഡോളർ) പിഴ ചുമത്തുകയും റഷ്യയിലേക്ക് അയക്കാൻ തയ്യാറാക്കിയ 50,000 ഡോളറോളം മൂല്യം വരുന്ന മറ്റ് സാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു.
‘ഓപ്പറേഷൻ ഗോബ്ലറ്റ് ഡസ്റ്റ്’ (Operation GOBLETDUST) എന്ന് പേരിട്ട ഈ അന്വേഷണം ഓസ്‌ട്രേലിയൻ സാങ്ഷൻസ് ഓഫീസിൽ (ASO) നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ 2024 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2025 ഏപ്രിലിൽ ക്വീൻസ്‌ലൻഡിലെ കമ്പനി പരിസരങ്ങളിൽ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. 2023 ഡിസംബറിനും 2024 ഒക്ടോബറിനും ഇടയിൽ ആവശ്യമായ അനുമതികളില്ലാതെ ഒൻപത് തവണയാണ് കമ്പനി ഇടനില രാജ്യങ്ങൾ വഴി റഷ്യയിലേക്ക് ഉപകരണങ്ങൾ കടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.
കസ്റ്റംസ് ആക്ട് പ്രകാരം നിരോധിത സാധനങ്ങൾ അനുമതിയില്ലാതെ കയറ്റുമതി ചെയ്തതിനാണ് 2026 ജൂൺ 18-ന് ബോർഡർ ഫോഴ്സ് കമ്പനിക്ക് നോട്ടീസ് നൽകിയത്. നിലവിൽ പിഴത്തുക കമ്പനി പൂർണ്ണമായും അടച്ചുതീർത്തതായി അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ സങ്കീർണ്ണമായ വിതരണ ശൃംഖലകൾ ഉപയോഗിച്ചാലും അത്തരം നിയമലംഘനങ്ങൾ കർശനമായി കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും എബിഎഫ് സൂപ്രണ്ട് റോഡറിക് തീലെ മുന്നറിയിപ്പ് നൽകി.































