മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച അക്രമിയെ വളർത്തുനായ്ക്കളുടെ കൂട്ടം ഓടിച്ചിട്ടു പിടിച്ചു. മെൽബണിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള കൂയോങ്ങിലെ ഗാർഡിനേഴ്സ് ക്രീക്കിന് സമീപമാണ് നടുക്കുന്ന ഈ സംഭവം നടന്നത്.
ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം. രണ്ട് യുവതികൾ ചേർന്ന് തങ്ങളുടെ വളർത്തുനായ്ക്കളെ നടത്തുമ്പോൾ, സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതി പെട്ടെന്ന് പുറത്തേക്ക് ചാടി ഒരു യുവതിയെ പിടിച്ചുവെക്കുകയായിരുന്നു. യുവതി ഇയാളെ ശക്തമായി തള്ളിമാറ്റിയതോടെ, അടുത്ത ആളുടെ നേരെയായി ആക്രമണം. ഇരുവരും അക്രമിയുമായി ചെറുത്തുനിൽക്കുന്നതിനിടെ, യുവതികൾക്കൊപ്പമുണ്ടായിരുന്ന ആറിലധികം വരുന്ന നായ്ക്കളുടെ കൂട്ടം അക്രമിയുടെ നേരെ തിരിഞ്ഞു.
നായ്ക്കൾ ദേഷ്യത്തോടെ തനിക്ക് നേരെ ചാടിവീണതോടെ ഭയന്നോടിയ പ്രതിയെ നായ്ക്കൾ വിടാതെ പിന്തുടർന്നു. മോനാഷ് ഫ്രീവേയ്ക്ക് അടിയിലുള്ള തുരങ്കത്തിലേക്ക് ഇയാൾ ജീവനും കൊണ്ട് ഓടിക്കയറുന്ന ദൃശ്യങ്ങൾ യുവതികളിലൊരാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ നായ പ്രതിയുടെ പാന്റ്സ് കടിച്ചു കീറിയതായും വിക്ടോറിയ പൊലീസ് അറിയിച്ചു.
ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന, കറുത്ത ട്രാക്ക്സൂട്ടും നീല ബാക്ക്പാക്കും ധരിച്ച പ്രതിക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വൻ അപകടത്തിൽ നിന്നും തങ്ങളെ രക്ഷിച്ച നായ്ക്കളെ ‘ഹീറോകൾ’ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.





























