ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരെ ലക്ഷ്യമിട്ട് കടുത്ത കുടിയേറ്റ പരിഷ്കാരങ്ങൾക്ക് ഒരുങ്ങി ആൽബനീസി സർക്കാർ. ഇതിന്റെ ഭാഗമായി താൽക്കാലിക വിസകളിൽ എത്തി അഭയം (Protection Visa) തേടുകയും, എന്നാൽ അപേക്ഷകൾ പ്രാഥമികമായി തള്ളപ്പെടുകയും ചെയ്യുന്നവരുടെ ജോലി ചെയ്യാനുള്ള അവകാശം (Work Rights) റദ്ദാക്കാൻ മന്ത്രിസഭ ആലോചിക്കുന്നു.
രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ആഭ്യന്തര മന്ത്രി ടോണി ബർക്ക് തയ്യാറാക്കിയ നിർദ്ദേശങ്ങളിലാണ് ഈ കർശന നടപടിയുള്ളത്. കഴിഞ്ഞ ദിവസം നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം ഇത് പ്രഖ്യാപിക്കേണ്ടതായിരുന്നുവെങ്കിലും, മന്ത്രിസഭയിൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുള്ളതിനാൽ പ്രഖ്യാപനം താൽക്കാലികമായി മാറ്റിവെച്ചു.
നിയമങ്ങളിലെ പഴുതുകൾ അടയ്ക്കും
ഓസ്‌ട്രേലിയയിൽ താൽക്കാലിക വിസകളിൽ എത്തിയ ശേഷം വർഷങ്ങളോളം ഇവിടെ തുടരാൻ വേണ്ടി ചിലർ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതായി സർക്കാരിന് പരാതിയുണ്ട്. ചൈന, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ ഓൺഷോർ അഭയാർത്ഥി അപേക്ഷകൾ നൽകുന്നവരിൽ ഭൂരിഭാഗവും. ഈ അപേക്ഷകളിൽ 90 ശതമാനവും തള്ളപ്പെടാറാണ് പതിവ്.
എങ്കിലും അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണൽ (ART), ഫെഡറൽ കോടതി എന്നിവ വഴി അപ്പീൽ നൽകാൻ ഇവർക്ക് അവകാശമുണ്ട്. ഈ അപ്പീൽ നടപടികൾ പൂർത്തിയാകാൻ എട്ട് വർഷം വരെ സമയമെടുക്കും. ഈ കാലയളവിൽ ഇവർക്ക് ബ്രിഡ്ജിങ് വിസയും ഒപ്പം ജോലി ചെയ്യാനുള്ള ലൈസൻസും ലഭിക്കും. ഇത് തടയാൻ വേണ്ടിയാണ് അപേക്ഷ നിരസിക്കപ്പെട്ടാലുടൻ ജോലി ചെയ്യാനുള്ള അവകാശം എടുത്തുകളയാൻ സർക്കാർ ഒരുങ്ങുന്നത്.
അഭൂതപൂർവ്വമായ വർദ്ധനവ്
2017 മുതൽ 2026 വരെയുള്ള കാലയളവിൽ ഓസ്‌ട്രേലിയയിൽ ബ്രിഡ്ജിങ് വിസയിലുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ച് 4,13,000 ആയി ഉയർന്നു. ഇതേ കാലയളവിൽ സ്റ്റുഡന്റ് വിസക്കാരുടെ എണ്ണം 5,28,000 ആയും വർദ്ധിച്ചിട്ടുണ്ട്. നിലവിലുള്ള 3,00,000 എന്ന നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM) നിരക്ക് 2028-ഓടെ 2,25,000 ആയി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ബിസിനസ് മേഖലയിൽ ആശങ്ക
ബാക്ക്പാക്കർ വിസകൾ, ഫാമിലി റീയൂണിയൻ വിസകൾ എന്നിവ കർശനമാക്കുന്നതിനൊപ്പം വിദഗ്ധ തൊഴിലാളികളുടെ (Skilled Migrants) വരവിനെ ബാധിക്കുന്ന പരിഷ്കാരങ്ങളിൽ മൈനിംഗ്, ബിസിനസ് മേഖലകൾക്ക് കടുത്ത ആശങ്കയുണ്ട്. പുതിയ മാറ്റങ്ങൾ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ദോഷകരമായി ബാധിച്ചേക്കാമെന്ന് ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ACCI), മിനറൽസ് കൗൺസിൽ എന്നിവ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും വരും ദിവസങ്ങളിൽ തന്നെ പരിഷ്കരിച്ച നയപ്രഖ്യാപനം മന്ത്രി ടോണി ബർക്ക് നടത്തുമെന്നാണ് വിവരം.



























