മാൾട്ടയിലെ മാറ്റർ ഡീ ഹോസ്പിറ്റലിൽ ഹീമോഫീലിയ എ രോഗികൾക്കായി ‘എമിസിസുമാബ്’ (Emicizumab) എന്ന പുതിയ ചികിത്സാരീതി മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി. ഞരമ്പിലൂടെയുള്ള പതിവ് ഇൻഫ്യൂഷനുകൾക്ക് പകരമായി, ചർമ്മത്തിന് താഴെ നൽകാവുന്ന ഈ കുത്തിവെപ്പ് രോഗികളുടെ ജീവിതനിലവാരം ഉയർത്താനും ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
ശരീരത്തിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ VIII (Factor VIII) എന്ന അത്യാവശ്യ പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകുന്ന ഒരു ജനിതക രോഗമാണ് ഹീമോഫീലിയ എ (Haemophilia A).ചെറിയ പരിക്കുകൾ ഉണ്ടായാൽ പോലും ഇങ്ങനെയുള്ളവരിൽ അമിതമായ രക്തസ്രാവം ഉണ്ടാകാൻ ഇത് കാരണമാകുന്നു.പുതിയ മരുന്നായ എമിസിസുമാബ് ഫാക്ടർ VIII പ്രോട്ടീന്റെ അഭാവം കൃത്രിമമായി നികത്തി ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു.മുൻപ് ഉപയോഗിച്ചിരുന്ന പരമ്പരാഗത മരുന്നുകൾ ഇടയ്ക്കിടെ ഞരമ്പിലൂടെ (Intravenous infusion) നൽകണമായിരുന്നു. എന്നാൽ ഈ പുതിയ മരുന്ന് ചർമ്മത്തിന് താഴെ (Subcutaneous) കുത്തിവെപ്പായി നൽകാൻ സാധിക്കും.ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ മാസത്തിൽ കുറച്ചു തവണകളായോ മാത്രം ഈ കുത്തിവെപ്പ് എടുത്താൽ മതിയാകും.
ആശുപത്രിയിൽ പോകാതെ തന്നെ, ആദ്യ ഘട്ട പരിശീലനത്തിന് ശേഷം രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ വീടുകളിൽ വെച്ച് ഇത് സ്വയം കുത്തിവെക്കാൻ സാധിക്കും.ആവർത്തിച്ചുള്ള ആശുപത്രി സന്ദർശനങ്ങളും അതുമായി ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ടുകളും പൂർണ്ണമായി ഒഴിവാക്കാം.രോഗികളുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ സ്വതന്ത്രമായി ഇടപെടാനും വേദനയും ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു ജീവിതം നയിക്കാനും ഇത് സഹായിക്കുന്നു.ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി പ്രകാരം ഇതിനകം തന്നെ ആദ്യഘട്ട രോഗികൾക്ക് മരുന്ന് നൽകിത്തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ ഇത് രാജ്യത്തെ കൂടുതൽ ഹീമോഫീലിയ രോഗികളിലേക്ക് വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.






























