ദില്ലി: കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ എഎപി. രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മമി പാർട്ടി പ്രതികരിച്ചു. ഇഡിയെ മുന്നില്‍ നിർത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം. ഇഡി ബിജെപിയുടെ ഭാഗമാണ്. എഎപി നേതാക്കള്‍ക്കെതിരെ ഇതുവരെ കുറ്റമൊന്നും തെളിയിക്കാൻ ഇഡി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അതിഷി മർലേന പറഞ്ഞു. ദില്ലിയിലുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ദില്ലി കോടതി കെജ്രിവാളിനെ ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. കെജ്രിവാളിനെ മാർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു.
തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ചാണ് ഇഡി കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. പിഎംഎൽഎ പ്രകാരമുള്ള നടപടികൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിതെന്നും മദ്യ നയ രൂപീകരണത്തിനും ലൈൻസസ് അനുവദിക്കുന്നതിനും എഎപി നേതാക്കൾ കോഴ വാങ്ങിയെന്നും ഇഡി കോടതിയിൽ വാദിച്ചു. കെജ്രിവാളിന്റെ നേതൃത്വത്തിലാണ് അഴിമതി നടന്നത്.
സൗത്ത് ഗ്രൂപ്പിനായി വഴിവിട്ട ഇടപെടലുണ്ടായി. കെ കവിതക്ക് വേണ്ടി സൗജന്യങ്ങൾ നൽകി. വാട്സ്ആപ്പ് ചാറ്റടക്കം തെളിവുണ്ട്. കെജ്രിവാളായിരുന്നു അഴിമതിയുടെ കിങ് പിൻ. വിജയ് നായര്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകൾക്ക് അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഉപയോഗിച്ചു. ഗോവ തെരഞ്ഞെടുപ്പിന് 45 കോടി രൂപ ഉപയോഗിച്ചു.
ഹവാല വഴിയും പണമിടപാട് നടന്നു. എഎപിയാണ് അഴിമതിയുടെ ഗുണഭോക്താവ്. പിഎംഎൽഎ നിയമ പ്രകാരം എഎപി ഒരു കമ്പനിയാണ്. എഎപിക്ക് കിട്ടിയ അഴിമതി പണത്തിന്റെ ഉത്തരവാദിത്വം കെജ്രിവാളിനുണ്ട്. പാർട്ടിയുടെ ഭരണഘടന പ്രകാരം ഉന്നത പദവി കെജ്രിവാളിനുണ്ട്. ഇദ്ദേഹത്തിനെതിരെ മതിയായ തെളിവുണ്ടെന്നുമായിരുന്നു ഇഡിയുടെ വാദങ്ങൾ.