പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. അടുത്തിടെ താരത്തിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റതും മറ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ കാൻസർ അതിജീവനത്തെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. കാൻസറിന്റെ തുടക്കമായി തനിക്ക് വന്നത് ചെവിവേദനയാണെന്നാണ് മണിയൻപിള്ള രാജു പറയുന്നത്. ചികിത്സയുടെ ഭാഗമായി 30 റേഡിയേഷനുകളും 5 കീമോയും ചെയ്തുവെന്നും, അസുഖം വന്നപ്പോൾ മമ്മൂട്ടിയും മോഹൻലാലും മാത്രമേ തന്നെ കാണാൻ വന്നുവുള്ളുവെന്നും മണിയൻപിള്ള രാജു തുറന്നുപറഞ്ഞു. കേരളം കാൻ 2026 ലായിരുന്നു മണിയൻപിള്ള രാജുവിന്റെ പ്രതികരണം.
ചെവിവേദനയും തലയുടെ ഒരു ഭാഗത്ത് മരവിപ്പും. അങ്ങനെയാണ് തുടക്കം. പന്ത്രണ്ടോളം ഇഎൻടി ഡോക്ടേഴ്സിനെ കാണിച്ചു. ചെവിയിൽ ഒഴിക്കാൻ മരുന്ന് തന്നു. ഷൂട്ടിങിന് പോയാലും നേരം വെളുക്കും വരെ കാത്തിരിക്കും ഈ വേദന കുറയാൻ. അങ്ങനെ ഒരു ദിവസം മോഹൻലാൽ നിർദേശിച്ച ഒരു ഡോക്ടറെ പോയി കണ്ടു. അദ്ദേഹം എക്സറെ എടുപ്പിച്ച് നോക്കി. പല്ലിന് ഒരു വശത്തായി ഞരമ്പ് പിടച്ചിരിക്കുന്നതായി കണ്ടു. ദന്തഡോക്ടറെ കാണാനും നിർദേശിച്ചു. നിരന്തരമുള്ള ചെവിവേദന ഒരു നല്ല ലക്ഷണമല്ലല്ലോ. ഇഞ്ചക്ഷൻ അടക്കം നൂറായിരം കാര്യങ്ങളെ എനിക്ക് ഭയമാണ്. ഡെന്റിസ്റ്റിനെ കണ്ട് അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആ പല്ല് ഇളക്കി കളഞ്ഞു. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേദന തിരികെ വന്നു. സഹിക്കാൻ കഴിയുന്നില്ല. അവസാനം തിരുവനന്തപുരത്ത് പോയി എംആർഐ എടുക്ക് നോക്കിയപ്പോൾ കഴുത്തിന് താഴെ കാൻസർ കണ്ടെത്തി. രണ്ട് ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു. 30 റേഡിയേഷനുകളും അഞ്ച് കീമോയും ചെയ്തു. മുപ്പത് റേഡിയേഷൻ എന്നത് ബുദ്ധിമുട്ടേറിയ ഒന്ന് തന്നെയായിരുന്നു.” മണിയൻപിള്ള രാജു പറയുന്നു.
“മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു നീ ഫൈറ്റ് ചെയ്യണമെന്ന്. റേഡിയേഷൻ സമയത്തെല്ലാം എനിക്ക് ഭയമായിരുന്നു. അവസാനം ഒരെണ്ണം കുറച്ച് തരാൻ വരാൻ വരെ ഡോക്ടറോട് ഞാൻ ആവശ്യപ്പെട്ടു. ഡിസ്കൗണ്ട് ചോദിച്ചെങ്കിലും മുപ്പതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അസുഖം വന്നശേഷം കളിയാക്കലുകൾ നിരവധി അഭിമുഖീകരിക്കേണ്ടി വന്നു. ശരീര ഭാരം കുറഞ്ഞതുകൊണ്ടായിരുന്നു ഏറെയും പരിഹാസം. എല്ലാവരും വന്ന് ചോദിക്കും എന്ത് പറ്റി? വല്ലാതെ ഓഞ്ഞുപോയല്ലോ… ചാവാറായല്ലോ എന്നൊക്കെയാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് കാൻസറാണെന്ന് തുറന്ന് പറയും. അതൊക്കെ പേപ്പറിൽ വായിച്ചു എന്ന് അവർ അപ്പോൾ മറുപടി പറയും.”






























