മുംബൈ: എയര്‍ഹോസ്റ്റസിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി സ്ഥലംവിട്ടത് അതേ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് വസ്ത്രവും കത്തിയും കഴുകിയ ശേഷം. വസ്ത്രത്തിലെ രക്തക്കറ കണ്ട് ഭാര്യ ചോദിച്ചപ്പോള്‍ ജോലിക്കിടെ ഗ്ലാസ് പൊട്ടിയതാണെന്ന് ഹൌസ് കീപ്പറായ പ്രതി കള്ളം പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
മുംബൈയില്‍ അന്ധേരിയിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലാണ് 24കാരിയായ എയര്‍ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാത്ത് റൂമിന് സമീപമാണ് മൃതദേഹം കിടന്നത്. മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്മെന്‍റിലെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരും താമസക്കാരും ഉള്‍പ്പെടെ 45 പേരെ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അപ്പാര്‍ട്ട്മെന്‍റില്‍ ഹൌസ് കീപ്പറായിരുന്ന വിക്രം അത്‍വാളാണ് പിടിയിലായത്. അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. കയ്യില്‍ പരിക്കേറ്റ നിലയില്‍ യൂണിഫോമില്‍ അല്ലാതെ മറ്റൊരു വേഷത്തില്‍ അത്‍വാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ബലാത്സംഗം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതി ചോദ്യംചെയ്യലില്‍ പറഞ്ഞു.
ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേനയാണ് താന്‍ യുവതിയുടെ അപ്പാര്‍ട്ട്മെന്‍റില്‍ കടന്നതെന്ന് അത്‍വാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന്‍റെ രണ്ട് ദിവസം മുന്‍പ്, എയര്‍ഹോസ്റ്റസുമായി വാക്കുതര്‍ക്കമുണ്ടായി. ജോലി ശരിയായി ചെയ്തില്ലെന്ന് പറഞ്ഞ് യുവതി ദേഷ്യപ്പെട്ടെന്നും ഇതോടെ തനിക്ക് വൈരാഗ്യം തോന്നിയെന്നും പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമം യുവതി ചെറുത്തുനിന്നു. ഇതോടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി എന്നാണ് പ്രതിയുടെ മൊഴി.