സിഡ്നി: ലോകത്തിലെ ഏറ്റവും വിഷമുള്ള ചിലന്തി സ്‌പീഷീസായിട്ടാണ് ഫണൽ വെബ് സ്പൈഡറുകൾ അറിയപ്പെടുന്നത്. രോമം നിറഞ്ഞ കാലുകളുള്ള ഈ ചിലന്തിയിനത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ചിലന്തിയെ ശാസ്ത്രജ്ഞർ ഓസ്ട്രേലിയയിൽ കണ്ടെത്തി.
ഓസ്ട്രേലിയയിലെ ഉരഗ വർഗത്തിൽപ്പെട്ട ജീവികൾക്കായുള്ള മൃഗശാലയില്ലാണ് ചിലന്തിയെ കണ്ടെത്തിയത്. ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന മാരകവിഷമുള്ളവയാണ് ഓസ്ട്രേലിയ്‌യിൽ കണ്ടുവരുന്ന ഫണൽ-വെബ് ചിലന്തി.
ഹെംസ്വർത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ആൺചിലന്തിക്ക് 9.2 സെന്റീമീറ്റർ നീളമുണ്ട്. 2024 ജനുവരിയിൽ പാർക്കിലെത്തിയ 7.9 സെന്റീമീറ്റർ നീളമുള്ള ഹെർക്കുലീസ് എന്ന ഫണൽ-വെബ് ചിലന്തിയായിരുന്നു ഇതുവരെ ഏറ്റവും വലുത്. ഹോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ ഓസ്ട്രേലിയൻ നടന്മാരും ഹെംസ്വർത്ത് സഹോദരന്മാരുമായ ക്രീസ്, ലിയാം, ലൂക്ക് എന്നിവരുടെ പേരിലാണ് ഈ ചിലന്തി അറിയപ്പെടുന്നത്.
സിഡ്‌നിയിൽ നിന്ന് 120 കിലോമീറ്റർ വടക്കുള്ള തീരദേശ നഗരമായ ന്യൂകാസിലിലെ പാർക്കിൽ നിന്നാണ് ഇതിനെ കണ്ടത്തിയത്. വലിപ്പം കാരണം പെൺചിലന്തിയാണെന്നാണ് കരുതിയിരുന്നതെങ്കിലും സൂക്ഷ്മപരിശോധനയിൽ അതൊരു ആൺചിലന്തിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഓസ്ട്രേലിയൻ മ്യൂസിയത്തിൻ്റെ കണക്കുകൾപ്രകാരം, ഒരു ഫണൽ വെബ് ചിലന്തിയുടെ ശരാശരി നീളം 1. മുതൽ 5 സെന്റിമീറ്റർ വരെയാണ്. ആൺചിലന്തികൾ സാധാരണയായി പെൺചിലന്തികളെക്കാൾ ചെറുതാണ്.
അട്രാക്സ് റോബസ്റ്റസ് എന്നാണ് കടുത്തവിഷമുള്ള ഈ ചിലന്തികളുടെ ശാസ്ത്രീയനാമം.
ആൺചിലന്തികൾക്കും പെൺചിലന്തികൾക്കും വിഷമുണ്ടെങ്കിലും ആൺചിലന്തികളുടെ വിഷത്തിലുള്ള ഒരു പ്രത്യേകതരം ന്യൂറോടോക്‌സിൻ ഇവയ്ക്കു തീവ്രത കൂട്ടുന്നു. മനുഷ്യരുൾപ്പെടെ ജീവികളിൽ കടുത്ത വേദന ഉളവാക്കാൻ ഈ വിഷം മതിയാകും.
ആൺചിലന്തികളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നിട്ടുള്ളത്. 1981ലാണ് ഓസ്ട്രേലിയൻ റെപ്റ്റൈൽ പാർക്കിൽ പ്രതിവിഷ പദ്ധതി നടപ്പാക്കിയത്. ഗ്ലാസ് ഉപരിതലത്തിൽ ചിലന്തികളെക്കൊണ്ട് കടിപ്പിച്ച് അവയിൽ നിന്നു വമിക്കുന്ന വിഷം ശേഖരിക്കുകയാണ് പാർക്ക് അധികൃതർ ചെയ്യുന്നത്.