സിഡ്നി: ലോകത്തിലാദ്യമായി 100 ദിവസത്തിലധികം പൂർണമായും കൃത്രിമഹൃദയം ഘടിപ്പിച്ച ഓസ്ട്രേലിയൻ പൗരൻ ആശുപത്രിവിട്ടു. ന്യൂ സൗത്ത് വെൽസിലെ നാൽപതുകാരനാണ് 100 ദിവസത്തിന് ശേഷം ആശുപത്രി വിട്ടത്. കഴിഞ്ഞ നവംബറിലാണ് സിഡ്‌നിയിലെ സെൻ്റ് വിൻസെൻ്റ് ആശുപത്രിയിൽ ആറ് മണിക്കൂർ നീണ്ട ശാസ്ത്രകൃയയിലൂടെ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ചത്. ഇതോടെ ഓസ്ട്രേലിയയിൽ പൂർണ കൃത്രിമ ഹൃദയം ലഭിച്ച ആദ്യത്തെയും ലോകത്തിലെ ആറാമത്തെയും വ്യക്തിയായി ഈ ഓസ്ട്രേലിയക്കാരൻ മാറി.
ആഴ്ചകളോളം ഐസിയുവിലും വാർഡിലുമായി ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം ആശുപത്രിവിട്ടത്. ടൈറ്റനിയം കൊണ്ട് നിർമിച്ച ചെറുയന്ത്രം ഒരു പമ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തങ്ങൾ നടത്തുകയാണ് ചെയ്യുക. രോഗിക്ക് ദാതാവിൻ്റെ ഹൃദയം ലഭിക്കുന്നതുവരെ ഹൃദയത്തിന്റെ പ്രവർത്തങ്ങൾ കൃത്രിമ ഹൃദയം നിർവഹിച്ചുകൊള്ളും. മാർച്ച് ആദ്യം ഈ രോഗിക്ക് ദാതാവിൽ നിന്നും ഹൃദയം ലഭിച്ചിരുന്നു.
ഓസ്ട്രേലിക്കാരനായ ഡോ. ഡാനിയേൽ ടിംസ് ആണ് കൃത്രിമ ഹൃദയം കണ്ടുപിടിച്ചത്. ക്വീൻസ്ലാൻഡിൽ ജനിച്ച ഡോ. ഡാനിയേൽ ടിംസ് കണ്ടുപിടിച്ച ബിവാക്കർ ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ട്, യു.എസ്-ഓസ്ട്രേലിയൻ കമ്പനിയായ ബിവാക്കറാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ആദ്യത്തെ ഇംപ്ലാൻ്റ് ചെയ്യാവുന്ന റോട്ടറി ബ്ലഡ് പമ്പാണിത്. ഈ ഉപകരണം ആരോഗ്യകരമായ ഹൃദയത്തിൻ്റെ സ്വാഭാവിക രക്തപ്രവാഹം നടത്താൻ പ്രാപ്തമാണ്. മാഗ്‌നറ്റിക് ലെവിറ്റേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായി മനുഷ്യ ഹൃദയത്തിന് പകരമായി പ്രവർത്തിക്കാൻ കഴിയും. ദാതാവിന്റെ ഹൃദയം ലഭ്യമാകുന്നതുവരെ രോഗികളെ ജീവനോടെ നിലനിർത്തുന്നതിനുള്ള ഒരു പാലമായിട്ടാണ് ഉപകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്വീകർത്താക്കൾക്ക് ഹൃദയം മാറ്റിവയ്ക്കൽ ആവശ്യമില്ലാതെ തന്നെ അവർക്ക് ഈ ഉപകരണം ഉപയോഗിച്ച് ജീവിക്കാൻ കഴിയുക എന്നതായിരുന്നു ഡോക്‌ടർ ഡാനിയേൽ ടിംസിന്റെ ലക്ഷ്യം.
ക്ലിനിക്കൽ പഠനത്തിൻ്റെ പ്രാരംഭ ഘട്ടത്തിലുള്ള ഈ ഇംപ്ലാന്റ്, ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം, പ്രമേഹം പോലുള്ള മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് ശേഷം സാധാരണയായി വികസിക്കുന്നതുമൂലം ബൈവെൻട്രിക്കുലാർ ഹാർട്ട് തകരാറുള്ള രോഗികൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഹൃദയത്തിന് കേടുപാടുകൾ സംഭവിക്കുകയോ ദുർബലപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിലൂടെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. അയ്യായിരത്തോളം ആളുകളാണ് പ്രതിവർഷം ഹൃദ്രോഗം മൂലം ഓസ്ട്രേലിയയിൽ മരണപ്പെടുന്നത്. പുതിയ കണ്ടുപിടുത്തം ഈ മേഖലയിൽ ഒരു വലിയ വഴിത്തിരിവാകും.
ലോകമെമ്പാടും എല്ലാ വർഷവും 23 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും 6000 പേർക്ക് മാത്രമേ ദാതാവിൻ്റെ ഹൃദയം ലഭിക്കുന്നുള്ളുവെന്ന് ഓസ്ട്രേലിയൻ സർക്കാർ പറയുന്നു. പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ബിവാക്കർ ഉപകരണം വികസിപ്പിക്കുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും 50 മില്യൺ ഡോളർ ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം യു.എസിലാണ് ആദ്യത്തെ അഞ്ച് ഇംപ്ലാൻ്റുകൾ നടന്നത്. എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് എല്ലാവർക്കും ദാതാവിൻ്റെ ഹൃദയങ്ങൾ ലഭിച്ചിരുന്നു. അവർക്കൊക്കെ ഇംപ്ലാന്റിനും ട്രാൻസ്പ്ലാൻ്റിനും ഇടയിലുള്ള ഏറ്റവും ദൈർഘ്യമേറിയ സമയം 27 ദിവസമായിരുന്നു.
നവംബർ 22 ന് സിഡ്‌നിയിലെ സെൻ്റ് വിൻസെൻ്റ്സ് ആശുപത്രിയിൽ കാർഡിയോതൊറാസിക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ പോൾ ജാൻസിൻ്റെ നേതൃത്വത്തിൽ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഓസ്ട്രേലിയൻ പൗരന് കൃത്രിമ ഉപകരണം വെച്ചുപിടിപ്പിച്ചത്. ഓസ്ട്രേലിയൻ മെഡിക്കൽ രംഗത്തെ ചരിത്രപരമായ ഒരു നാഴികക്കല്ലിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഡോ. ജാൻസ് വ്യക്തമാക്കി.






























