മെൽബൺ : കായിക മേഖലയിൽ ഓസീസിന്റെ അഭിമാന താരമായി മാറാനുള്ള പരിശ്രമത്തിലായിരുന്നു ടിയാന ഡീത്ത് എന്ന 24 വയസ്സുകാരി. 2018ൽ 100 മീറ്റർ ഹർഡിൽസിൽ യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച ഈ മിടുക്കി 2017ലെ ബഹാമസിലെ നാഷനൽ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുണ്ട്. സിഡ്നി ഒളിംപിക് പാർക്കിൽ നടന്ന 2018ലെ എൻഎസ്ഡബ്ല്യു ജൂനിയർ യൂത്ത് ചാംപ്യൻഷിപ്പിലും ഓസീസിനായി ടിയാന ട്രാക്കിൽ ഇറങ്ങി.
പക്ഷേ, 2023ൽ ടിയാനയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഒരു ദിവസം തലകറക്കവും തലവേദനയും അനുഭവപ്പെട്ട ടിയാന പനിയാണെന്ന് കരുതി ഡോക്ടറെ സമീപിച്ചു. പരിശോധനാ ഫലങ്ങളെല്ലാം നോർമൽ ആയിരുന്നതിനാൽ കുഴപ്പമില്ലെന്ന് വിധിയെഴുതി ഡോക്ടർ ടിയാനയെ വീട്ടിലേക്ക് മടക്കിയയച്ചു. പക്ഷേ അന്ന് രാത്രി ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു.
ഉറങ്ങാൻ കിടന്ന ടിയാന ബോധരഹിതയായി. പിന്നീട് ടിയാന കണ്ണു തുറക്കുന്നത് ഐസിയുവിൽ ആയിരുന്നു. ഐസിയുവിലെ ആദ്യ ദിവസം സംസാരിക്കാനോ കണ്ണുതുറക്കാനോ നടക്കാനോ ഒന്നും സാധിച്ചില്ല. മരിക്കുകയാണെന്ന് പോലും തോന്നിപ്പോയെന്നാണ് ടിയാന പറയുന്നത്. ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് എന്ന അപൂർവ രോഗമാണ് ടിയാനയുടെ ശരീരത്തെ കീഴടക്കാൻ തുടങ്ങിയത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രോഗിയുടെ തന്നെ തലച്ചോറിനെ ആക്രമിക്കുന്ന അപൂർവ രോഗമാണിത്.ഇൻസ്റ്റഗ്രാമിലൂടെയാണ് രോഗവുമായുള്ള പോരാട്ടത്തെക്കുറിച്ച് ടിയാന പങ്കുവച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഡോക്ടർമാർ തന്നെ മയക്കിക്കിടത്തി. പിതാവിനെ പോലും ഐസിയുവിൽ വച്ച് തിരിച്ചറിയാൻ സാധിച്ചില്ല. മനോനില തെറ്റിപ്പോകുന്നത് പോലെ തോന്നി.
ആദ്യഘട്ടത്തിൽ കൃത്യമായ രോഗനിർണയം നടത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. അപസ്മാര ലക്ഷണങ്ങൾ വൈറസ് ബാധയുടെ ഫലമാണെന്ന വിലയിരുത്തിയാണ് ചികിത്സ ആരംഭിച്ചത്. എപ്പിലെപ്സി മരുന്നുകളും ഇൻട്രാവീനസ് ഇമ്മ്യൂണോഗ്ലോബുലിനും (ഐവിഐജി പ്ലാസ്മ ഇൻഫ്യൂഷൻ) നൽകിയതോടെ ആരോഗ്യം മെച്ചപ്പെട്ടു. ഐവിഐജിയിലൂടെ ആരോഗ്യമുള്ള രക്തദാതാക്കളിൽ നിന്നുള്ള ആന്റിബോഡി നൽകും. ഇത് ഓവർആക്ടീവ് ഓട്ടോ ഇമ്മ്യൂൺ സിസ്റ്റത്തെ തടയും. അവയവമാറ്റിവയ്ക്കൽ രോഗികളിൽ ചെയ്യുന്ന അതേ രീതിയാണിത്.
ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് കേസുകളിൽ തലച്ചോറിനെ ആക്രമിക്കുന്ന ദോഷകരമായ ആന്റിബോഡികളെ നിർവീര്യമാക്കാൻ ഇത് ഉപയോഗിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും നാഡീ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഫെബ്രുവരിയിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ടിയാന ഒരുപാട് മരുന്നുകൾ കഴിക്കേണ്ടിവരുമെന്ന് കരുതിയാണ് വീട്ടിലേക്ക് മടങ്ങിയത്.
പക്ഷേ, അതിനകം എല്ലാം മാറിയിരുന്നു. എങ്ങനെ സംസാരിക്കണം, നടക്കണം, എഴുതണം എന്നൊക്കെ വീണ്ടും പഠിക്കേണ്ടിവന്നു. വീട്ടിലെത്തിയപ്പോഴാണ് ഓർമകൾ ഒരുപാട് നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. ആദ്യത്തെ അപസ്മാരത്തിന് മൂന്ന് വർഷം മുൻപുള്ള കാര്യങ്ങൾ ഓർക്കാൻ കഴിഞ്ഞില്ല. ജീവിതത്തിലെ നല്ലൊരു പങ്ക് ഓർമയും നഷ്ടമായി. സുഹൃത്തുക്കൾ യാത്രകളിൽനിന്നുള്ള ചിത്രങ്ങളും പാർട്ടികളുടെ കഥകളും പങ്കുവച്ചപ്പോഴാണ് തനിക്ക് ഓർമ നഷ്ടമായതിന്റെ ആഘാതം വലുതാണെന്ന് ടിയാന അറിഞ്ഞത്.
നാല് ആഴ്ച മുൻപ് ടിയാനയുടെ മരുന്നുകൾ പതുക്കെ കുറയ്ക്കാൻ ഡോക്ടർമാർ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വലിയ പിന്തുണയുണ്ടെങ്കിലും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടുള്ള നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ടിയാന പറയുന്നു. ആറുമാസം ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ ടിയാനയ്ക്ക് കുടുംബ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
പുതിയ ചികിത്സാ പദ്ധതി പഴയ ജീവിതം ഒരു പരിധി വരെ തിരികെ നൽകി. സിഡ്‌നിയിലെ ഒരു സുഹൃത്തിനൊപ്പം താമസം മാറ്റി. എന്നിരുന്നാലും ജീവിതകാലം മുഴുവൻ രോഗത്തോടെ പോരാടണമെന്ന യാഥാർഥ്യം ഇപ്പോഴും നിലനിൽക്കുന്നു.ഐവിഐജി ഇൻഫ്യൂഷനുകൾ, സ്പെഷലിസ്റ്റ് കൺസൾട്ടേഷനുകൾ, സ്കാനുകൾ, മരുന്നുകൾ, മറ്റ് ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ ചികിത്സ ഇനിയുള്ള കാലം ആവശ്യമാണ്.































