ബെർലിൻ: തങ്ങളെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ഭീഷണിപ്പെടുത്തി ബോട്സ്വാന പ്രസിഡന്‍റ് മോക്‌ഗ്വീറ്റ്സി മസീസി.
ഈ ഭീഷണി പരിസ്ഥിതി സംരക്ഷണം മൂലം ആനകള്‍ പെരുകി ശല്യം സഹിക്കവയ്യാതായ സാഹചര്യത്തിലാണ്. ബോട്സ്വാനയിലുള്ളത് 1,30,000 ആഫ്രിക്കൻ ആനകളാണ്. രാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതിനും വളരെക്കൂടുതല്‍ എണ്ണത്തിലുള്ള ഈ കാട്ടാനകള്‍ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നതും ജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്നതും. ഇവയുടെ എണ്ണം നിയയന്ത്രിക്കാനുള്ള ഏകവഴി വിനോദത്തിനുവേണ്ടിയുള്ള വേട്ടയാടലാണ്. ഇത് ബോട്സ്വാന ജനതയ്ക്കൊരു വരുമാനമാർഗ്ഗം കൂടിയാണ്.പാശ്ചാത്യർ വേട്ടയാടി കൊല്ലുന്ന ആനകളുടെ കൊന്പും മറ്റു വസ്തുക്കളും തിരികെ കൊണ്ടുപോകാറുണ്ട്.
യൂറോപ്യൻ രാജ്യങ്ങളില്‍ ജർമനിയിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി. ഈ സാഹചര്യത്തില്‍, വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കണമെന്ന് ജർമൻ പരിസ്ഥിതി മന്ത്രാലയം ശിപാർശ ചെയ്തിരുന്നു.
നേരത്തെ ബോട്സ്വാന സർക്കാർ അയല്‍രാജ്യമായ അംഗോളയ്ക്ക് 8,000 ആനകളെ വെറുതേ നല്കിയിരുന്നു. മൊസാംബിക്കി നും നല്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമനിക്കും ഇതുപോലൊരു സമ്മാനം നല്കാമെന്നാണ് പ്രസിഡന്‍റ് മസീസി പറഞ്ഞത്.
‘ഞങ്ങളെ ഉപദേശിക്കുന്നതു പോലെ ജർമൻകാർ ഈ മൃഗങ്ങള്‍ക്കൊപ്പം ഒന്നു ജീവിച്ചുനോക്കണം. ഇതൊരു തമാശയല്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.