ഫ്ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരിൽ സ്കോട്ട്‍ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീലിയൻ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികൾ യൂറോപ്പിന്‍റെ കരുത്തുമായി എത്തിയ സ്കോട്ടിഷ് പടയെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്കോട്ട്ലൻഡിന്‍റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്. ബ്രസീലിനെ തടുത്തുനിർത്തി പന്ത് കാലിൽ നിർത്താൻ യൂറോപ്യൻ പടയ്ക്ക് സാധിച്ചു. എന്നാല്‍, കളിയുടെ ഗതിമാറാൻ അധിക നേരം വേണ്ടി വന്നില്ല. അമിതാത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളിൽ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോൾ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോൾ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു. ബ്രസീലിന്‍റെ ഒറ്റപ്പെട്ട നീക്കങ്ങളും സ്കോട്ട്ലാൻഡിന്‍റെ പൊസഷൻ ഗെയിമുമായി മത്സരം വീണ്ടും മുന്നോട്ട് പോയി.
ഇതിനിടെ ആദ്യ ഗോളിന് സമാനമായി സ്കോട്ട്ലാൻഡ് താരത്തിന് സംഭവിച്ച പിഴവ് വിനിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. പക്ഷേ ബ്രസീലിയൻ ആരവത്തെ നിശബ്‍ദമാക്കി വാര്‍ തീരുമാനം കാനറികൾക്ക് എതിരായി. എതിരില്ലാത്ത ഒരു ബ്രസീലിയൻ ഗോളിൽ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോൾ വിനിയെ തേടി തന്‍റെ അടുത്ത ഗോൾ എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്റഷിന്‍റെ പറന്നിറങ്ങിയ ക്രോസിൽ വിനിക്ക് തലവയ്ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സെക്കൻഡ് ഹാഫിൽ സ്കോട്ട്ലാൻഡ് കൂടുതല്‍ അപകടകാരികളായി. നിരന്തരം ബ്രസീലിയൻ ഗോൾ മുഖം ലക്ഷ്യമാക്കി സ്കോട്ടിഷ് ആക്രമണങ്ങൾ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളിൽ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റിൽ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീൽ വിജയം ഉറപ്പിച്ചു. ബ്രൂണോയുടെ കിടിലൻ അസിസ്റ്റിലൂടെയായിരുന്നു ഗോൾ. ഒടുവിൽ 75-ാം മിനിറ്റിൽ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം മഞ്ഞ ജേഴ്സിയിൽ കളത്തിറങ്ങി. ലഭിച്ച സമയത്തിൽ ഒരു ഷോട്ട് ഉതിർക്കാനും താരത്തിന് സാധിച്ചു.





























