മലപ്പുറം: മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിന് സമീപമുള്ള പള്ളിമുക്ക് എന്ന നാട് ഇന്ന് ഉണർന്നത് നടുക്കുന്നൊരു വാർത്ത കേട്ടാണ്. ആ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ ആയിരുന്ന 26കാരൻ ആമിർ സുഹൈൽ കൊല്ലപ്പെട്ടെന്ന വാർത്ത. കൊന്നത് സ്വന്തം ചേട്ടനാണെന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
പുലർച്ചെ നാലു മണിയോടെയായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടയില്‍ ജുനൈദ് അനുജൻ അമീര്‍ സുഹൈലിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. വീടിലെ ഹാളില്‍ വച്ചായിരുന്നു ആക്രണം. കഴുത്തില്‍ കുത്തേറ്റ അമീര്‍ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അടുക്കളയില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ജുനൈദ് ബൈക്കില്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
ചോദ്യം ചെയ്തതില്‍ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ജുനൈദ് പൊലീസിനോട് സമ്മതിച്ചു. പല ഇടപാടുകളിലായി അമീര്‍ വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ഈ കടത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നുമാണ് ജുനൈദിന്‍റെ മൊഴി. മരിച്ച അമീര്‍ അവിവാഹിതനാണ്. തകര്‍ക്കങ്ങളോ വഴക്കോ ഈ കുടുംബത്തില്‍ നേരത്തെ ഉണ്ടായിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സഹോദരങ്ങളായ ജുനൈദും അമീറും ഇതുവരെ നല്ല സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു.
കൊലപാതകം നടത്തിയ ഇന്നലെ ജുനൈദ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോട്ടത്തിനും ശേഷം അമീറിന്‍റെ മൃതദേഹം പൂക്കോട്ടൂരില്‍ കബറടക്കി.






























