ഹാനോയ്: വിയറ്റ്നാമില്‍ സൂപ്പിനായി മാസം ശരാശരി 300ഓളം പൂച്ചകളെ കൊന്നൊടുക്കിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. വിയറ്റ്നാമില്‍ പൂച്ചകളുടെ മാംസം ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ സൂപ്പിനായി പൂച്ചകളെ ബക്കറ്റില്‍ വെള്ളം നിറച്ച് ക്രൂരമായി മുക്കി കൊന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നീക്കം. സാധാരണ ഭക്ഷണവും പാനിയങ്ങളും വിറ്റിരുന്ന റെസ്റ്റോറന്റില്‍ വില്പന നഷ്ടത്തിലായപ്പോഴാണ് പൂച്ചകളുടെ മാംസം വില്‍ക്കാൻ തുടങ്ങിയതെന്നും മേഖലയില്‍ ഇത്തരം റെസ്റ്റോറന്റില്ലാത്തതിനാല്‍ നിരവധി ആവശ്യക്കാരെത്തിയെന്നും 37കാരനായ റെസ്റ്റോറന്റുടമ സ്വമേധയാ വെളിപ്പെടുത്തി. തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം തോന്നിയ ഉടമ ഈ മാസം ആദ്യം റെസ്റ്റോറന്റ് പൂട്ടാൻ തീരുമാനിക്കുകയായിരുന്നു. റെസ്റ്റോറന്റില്‍ കൊല്ലാൻ എത്തിച്ച 20 പൂച്ചകളെ സ്വതന്ത്രമാക്കുകയും ചെയ്തു.
ഹ്യൂമെയ്ൻ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ സഹായത്തോടെ ഉപജീവനത്തിനായി ഉടമ ഒരു പലചരക്ക് കട തുറന്നിട്ടുണ്ട്. പ്രതിവര്‍ഷം 10 ലക്ഷത്തോളം പൂച്ചകളെ വിയറ്റ്നാമില്‍ മാംസത്തിനായി കൊല്ലുന്നെന്നാണ് ഹ്യൂമെയ്ൻ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ കണക്ക്. ഇതിനായി വളര്‍ത്തുപൂച്ചകളെ മോഷ്ടിക്കുന്നതും തെരുവു പൂച്ചകളെ പിടികൂടുന്നതും രാജ്യത്ത് പതിവായിട്ടുണ്ട്.






























