തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ. രാവിലെ പതിനൊന്നു മണിയോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ബിജെപിയും ഇടതുനേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല. കൂടാതെ പ്രതിപക്ഷ നേതാവും മറ്റു ഇടതുനേതാക്കളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
വികസന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് ഇന്നെന്നും ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതാണ് വെല്ലുവിളി. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് സിസ്റ്റം റോഡ് റെയിൽ കണക്ടിവിറ്റി വൈകിപ്പോയി. കഴിഞ്ഞ പത്ത് വർഷത്തിനകം പൂർത്തിയാക്കണമായിരുന്നു. പക്ഷേ വൈകിയിട്ടില്ല. റിംഗ് റോഡിന് സ്ഥലമെടുക്കാൻ പണം വകയിരുത്തിയത് പുതിയ സർക്കാർ ആണ്. കേരളത്തിൽ ഇത് വരെ കാണാത്ത വേഗത്തിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കും. ലോജിസ്റ്റിക്സ് പാർക്ക് അടക്കം അനുബന്ധ സൗകര്യങ്ങളെല്ലാം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളെല്ലാം കയറ്റുമതി ചെയ്യാം.അനുബന്ധ വികസന പദ്ധതികളെല്ലാം സമയബന്ധിതമായി തീർക്കും. സ്വകാര്യ നിക്ഷേപത്തിനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചു. ഇന്ന് കയറ്റുമതി ചെയ്യുന്നതിൽ ഇലയട ഉണ്ട്, പഴംപൊരി ഉണ്ട്. കൊച്ചീൻ പോർട്ടിന് ആവശ്യമുള്ള സ്ഥലം നൽകും. ക്രൂയിസ് ടെർമിനലിന് സ്ഥലം നൽകി. കൊച്ചിയിൽ ഓഷ്യനേറിയത്തിനുള്ള നടപടി തുടങ്ങി. പോർട് സിറ്റി, മിഷൻ സമുദ്ര, പദ്ധതികൾ സർവ്വകലാശാലകളുമായി സംയോജിപ്പിക്കും. വിഴിഞ്ഞത്ത് കൺസൾറ്റൻസി തുടങ്ങുമെന്നും സാധ്യതകളെ മുഴുവൻ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





























