ബീജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രെയിൻ അപകടത്തിൽ 11 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. റെയിൽപാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്. കുൻമിങ് നഗരത്തിലെ ലൂയാങ് ടൗൺ റെയിൽവെ സ്റ്റേഷനിലാണ് അപകടം നടന്നത്. ഉദ്യോഗസ്ഥ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.
ഒരു ദശാബ്‌ദത്തിനിടെ ചൈനയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച ട്രെയിൻ അപകടമാണ് ഇത്. ഭൂകമ്പമുണ്ടായാൽ ആഘാതം എത്രത്തോളമായിരിക്കുമെന്ന് പരിശോധിക്കുന്നതിനുള്ള ട്രെയിനാണ് റെയിൽവേ പാളത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സംഘത്തെ ഇടിച്ചത്. ഒരു വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം.






























