ലഖ്നൌ: ഉത്തർപ്രദേശിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചെവി മുറിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ഖൗലി ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീദേവി എന്ന യുവതിയെ ഭർത്താവ് അരിവാളുകൊണ്ട് ആക്രമിച്ചത്. യുവതിയുടെ ചെവി ഭർത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ശ്രീദേവിയുടെ പരാതിയിൽ ഭർത്താവായ ബൽറാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് കൗന പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പും ബൽറാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബൽറാം അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.






























