കോഫ്സ് ഹാർബർ: ഓസ്‌ട്രേലിയയിലെ കോഫ്സ് ഹാർബർ മേഖലയിലെ ബെറി ഫാമുകളിൽ ജോലി ചെയ്ത രണ്ട് വിദേശ തൊഴിലാളികൾക്ക് നിയമാനുസൃതമായ വേതനം നൽകിയില്ലെന്ന ആരോപണത്തിൽ ലേബർ-ഹയർ കമ്പനിക്കെതിരെ ഫെയർ വർക്ക് ഒംബുഡ്സ്മാൻ (FWO) ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഫോർ സീസൺസ് വർക്ക്ഫോഴ്സ് (Four Seasons Workforce Pty Ltd) എന്ന കമ്പനിയാണ് കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ചൈനീസ്, ജാപ്പനീസ് പൗരന്മാരായ രണ്ട് തൊഴിലാളികൾക്ക് 2023 ജൂലൈ മുതൽ 2024 ഒക്ടോബർ വരെയുള്ള വിവിധ കാലയളവുകളിൽ കുറഞ്ഞ വേതനം നൽകിയെന്നാണ് ആരോപണം. ഇരുവരും ഓസ്‌ട്രേലിയയിൽ വർക്കിംഗ് ഹോളിഡേ വിസയിൽ എത്തിയവരായിരുന്നു.
തൊഴിലാളികൾ എത്രമാത്രം പഴങ്ങൾ പറിച്ചെടുത്തു എന്നതിന്റെ അടിസ്ഥാനത്തിൽ piecework രീതിയിലാണ് കമ്പനി വേതനം നൽകിയതെന്നാണ് ഫെയർ വർക്ക് ഒംബുഡ്സ്മാൻ ആരോപിക്കുന്നത്. എന്നാൽ, ഹോർട്ടികൾച്ചർ ഇൻഡസ്ട്രി നിയമപ്രകാരമുള്ള casual fruit pickers-ന് ഉറപ്പുനൽകിയിട്ടുള്ള കുറഞ്ഞ മണിക്കൂർ വേതനത്തേക്കാൾ താഴെയാകരുതെന്ന വ്യവസ്ഥ പാലിച്ചില്ലെന്നാണ് കേസ്.
ചൈനീസ് തൊഴിലാളിയായ Kun Du കോഫ്സ് കോസ്റ്റിലെ ബ്ലൂബെറി ഫാമിൽ ജോലി ചെയ്തിരുന്ന സമയത്ത് ലഭിച്ച വേതനം ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലും മതിയായിരുന്നില്ലെന്ന് ഫെയർ വർക്ക് ഒംബുഡ്സ്മാന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ചില അവസരങ്ങളിൽ സൂപ്പർവൈസറിൽ നിന്ന് പണം കടം വാങ്ങേണ്ടിവന്നതായും അവർ പറഞ്ഞു.FWO ഇടപെട്ടതിനെ തുടർന്ന് ഫോർ സീസൺസ് വർക്ക്ഫോഴ്സ് അവർക്കു ഏകദേശം 5,000 ഓസ്‌ട്രേലിയൻ ഡോളർ നൽകിയതായി റിപ്പോർട്ടുണ്ട്. ജാപ്പനീസ് തൊഴിലാളിക്ക് 14,065 ഡോളർ തിരിച്ചുനൽകിയതായും FWO അറിയിച്ചു.
ആരോപണങ്ങൾ ഫെഡറൽ കോടതിയിൽ തെളിയുകയാണെങ്കിൽ ഫോർ സീസൺസ് വർക്ക്ഫോഴ്സ്ന് ഓരോ കുറ്റത്തിനും 99,000 ഡോളർ വരെ പിഴ ചുമത്താം. കമ്പനിയുടെ ഡയറക്ടർ Pik Yok Cheyക്ക് ഓരോ കുറ്റത്തിനും 19,800 ഡോളർ വരെ പിഴ ലഭിക്കാനും സാധ്യതയുണ്ട്. നിയമപരമായ നോട്ടീസുകൾ സമയബന്ധിതമായി പാലിച്ചില്ലെന്നും കമ്പനിക്കെതിരെ ആരോപണമുണ്ട്.
ഈ വർഷം ഇതുവരെ മൂന്ന് ലേബർ-ഹയർ കമ്പനികൾക്കെതിരെ കോടതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിൽ രണ്ടെണ്ണം കോഫ്സ് കോസ്റ്റ് മേഖലയിലാണെന്നും ഫെയർ വർക്ക് ഒംബുഡ്സ്മാൻ അന്ന ബൂത്ത് പറഞ്ഞു. തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി. താൽക്കാലിക വിസയിൽ ജോലി ചെയ്യുന്നവർ പ്രത്യേകിച്ച് അപകടസാധ്യത നേരിടുന്ന വിഭാഗമാണെന്നും, ഓസ്‌ട്രേലിയൻ തൊഴിലാളികൾക്കുള്ള അതേ തൊഴിൽ അവകാശങ്ങൾ വിസയുള്ള തൊഴിലാളികൾക്കും ഉണ്ടെന്നും അന്ന ബൂത്ത് വ്യക്തമാക്കി. കേസ് ഫെഡറൽ കോടതിയിൽ ഒക്ടോബർ 20ന് പരിഗണിക്കും.





























