ദില്ലി: നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി.
ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും ക്യാബിനെറ്റിലെത്തി.
ടി ഡി പിയുടെ രാം മോഹൻ നായിഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ല ക്യാബിനെറ്റ് മന്ത്രിമാർ. ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി. 5 പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്.
നിർമല സീതാരാമനും ജാർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ. തർക്കങ്ങളെ തുടർന്ന് എൻ സി പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.































