തനത് വന്യജീവി സമ്പത്തിന് വൻ നാശം വിതച്ച് നാഥനില്ലാ പൂച്ചകൾ. കൊന്നൊടുക്കാൻ തീരുമാനിച്ച് ന്യൂസിലാൻഡ്. 2050ഓടെ കൊന്നൊടുക്കുക 25 ലക്ഷം ഉടമയില്ലാ പൂച്ചകളെയെന്ന് ന്യൂസിലാൻഡ് പ്രകൃതി സംരക്ഷണ മന്ത്രി ടമാ പൊടാക വിശദമാക്കിയത്.
തെരുവുപൂച്ചകളെ സ്റ്റോൺ കോൾഡ് കില്ലേഴ്സ് എന്നാണ് ടമാ പൊടാക വിശേഷിപ്പിച്ചത്. പ്രഡേറ്റർ ഫ്രീ 2050 എന്ന പട്ടികയിലാണ് തെരുവു പൂച്ചകളെ ഉൾപ്പെടുത്തിയത്. പക്ഷികൾ, വവ്വാലുകൾ, പല്ലികൾ, പ്രാണികൾ എന്നിവയ്ക്ക് അടക്കമുള്ള മറ്റ് ജീവികൾക്ക് തെരുവു പൂച്ചകൾ അതീവ അപകടകാരിയാവുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്നിലെത്തുന്ന വലുപ്പ ചെറുപ്പമില്ലാതെ ഏത് ജീവിയേയും ഇത്തരം പൂച്ചകൾ ആക്രമിക്കാൻ മടി കാണിക്കാറില്ല.
നേരത്തെ പ്രെഡേറ്റർ പട്ടികയിൽ പൂച്ചകളെ ഉൾപ്പെടുത്തിയിരുന്നില്ല. പോസം, എലികൾ, സ്റ്റോട്ട്, ഫെററ്റ്, വീസൽ എന്നിവയെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
മനുഷ്യന്റെ സഹായമില്ലാതെ തെരുവുകളും കാട്ട് പ്രദേശങ്ങളിലും ജീവിക്കുന്ന ഉടമയില്ലാ പൂച്ചകളെയാണ് ഫെറൽ പൂച്ചകളെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിജീവനത്തിനായി കൊല്ലുന്നതാണ് ഇവയുടെ രീതി.രാജ്യത്തെ ജൈവ വൈവിധ്യം സംരക്ഷിക്കാൻ കടുത്ത നടപടി വേണമെന്നാണ് ന്യൂസിലാൻഡ് വിശദമാക്കുന്നത്. ഇത്തരം ചില കൊലയാളികളെ നീക്കിയാൽ മാത്രമാണ് തദ്ദേശീയമായ ചെറു ജീവികൾ സുരക്ഷിതരാവൂവെന്നും വിലയിരുത്തൽ.ഓരോ ആഴ്ചയും നോർത്ത് ഐലൻഡിലെ നൂറിലേറെ ഷോർട്ട് ടെയിൽ വവ്വാലുകളെയാണ് ഈ പൂച്ചകൾ കൊന്നൊടുക്കുന്നത്. നിലവിൽ വംശനാശ ഭീഷണി നേരിടുന്നുണ്ട് ഇത്തരം വവ്വാലുകൾ.
ഇത്തരം പൂച്ചകളിലുണ്ടാവുന്ന ടോക്സോപ്ലാസ്മോസിസ് എന്ന രോഗം ഡോൾഫിനുകൾക്ക് ഹാനികരമാവുകയും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുകയും കന്നുകാലികളിലേക്ക് പടർന്ന് കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ന്യൂസിലാൻഡ്.
പദ്ധതിയുടെ ഭാഗ്മായി സോസേജ് പോലുള്ള മാസം നൽകി ഇത്തരം പൂച്ചകളെ ആകർഷിക്കുകയും പിന്നീട് കീടനാശിനി അടങ്ങിയ വിഷം കലർത്തിയ മാംസം നൽകിയാവും ഇവയെ കൊന്നൊടുക്കുക.വളർത്തുമൃഗങ്ങളും കുട്ടികളുമായി നടക്കാനും മറ്റുമായി ഇറങ്ങുന്ന ആളുകൾക്ക് നേരെയും ഇത്തരം പൂച്ചകൾ ആക്രമിക്കുന്നത് പതിവായതോടെ സർക്കാർ നീക്കത്തെ വരവേറ്റ് തദ്ദേശീയർ. നീക്കം വളർത്തുപൂച്ചകളെ ബാധിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നും ന്യൂസിലാൻഡ്































