പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടയിലെ ഡിസ്പ്ലേയിലുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇലവുംതിട്ട ജംഗ്ഷനിലുള്ള വനിത ജ്വല്ലറിയിൽ മോഷണം നടന്നത്. റോഡിനോട് ചേർന്നുള്ള വാതിലിന്റെ ഷട്ടറിന്റെ ലോക്ക് കുത്തിയിളക്കിയാണ് പ്രതികൾ ഉള്ളിൽ കയറിയത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ അകത്ത് കടക്കുന്നത് വ്യക്തമായിട്ടുണ്ട്. ഹെൽമറ്റും മാസ്ക്കും ധരിച്ച രണ്ട് പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ജ്വല്ലറിക്കുള്ളിൽ ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന ഏഴ് പവൻ സ്വർണവും അരകിലോയോളം വെള്ളിയും നഷ്ടപ്പെട്ടു. ലോക്കർ പൊളിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും തുറക്കാൻ കഴിഞ്ഞില്ല. ഇലവുംതിട്ട ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ നടക്കുന്ന സമയത്താണ് മോഷണം നടന്നത്. നാട്ടുകാരും പൊലീസും എല്ലാം ഉത്സവം നടക്കുന്ന സ്ഥലത്തായിരുന്നു. പ്രതികളെ കണ്ടെത്താനായി സമീപ പ്രദേശത്തെ സിസിടിവികളും പൊലീസ് പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച പൊലീസ് നായ തൊട്ടടുത്തുള്ള കള്ള് ഷാപ്പ് വരെ ഓടി. പുലർച്ച ഷാപ്പിന്റെ മുന്നിൽ കൂടി രണ്ട് പേർ ഓടിയതായി നാട്ടുകാരിൽ ചിലരും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്.































