അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കോടതിയിൽ സമ്മതിച്ചു. അതേസമയം, തനിക്കെതിരെ കൊലക്കുറ്റം ചുമത്താൻ പാടില്ലെന്നാണ് പ്രതിയുടെ വാദം. 2023 ഡിസംബറിലാണ് വിക്രാന്ത് താക്കൂർ (42) ഭാര്യയെ കൊലപ്പെടുത്തിയത്. അറസ്റ്റിന് ശേഷം രണ്ടാം തവണയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. മനഃപൂർവമില്ലാത്ത നരഹത്യയായി സംഭവം പരിഗണിക്കണമെന്നാണ് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ഡിസംബർ 21ന് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കോൾ വന്നതിനെത്തുടർന്ന് അഡ്‌ലെയ്ഡിലെ നോർത്ത്ഫീൽഡിലേക്ക് പൊലീസ് എത്തുകയായിരുന്നു. വിക്രാന്ത് താക്കൂറിന്റെ വീട്ടിലെത്തിയ പൊലീസ് സുപ്രിയ താക്കൂറിനെ അബോധാവസ്ഥയിൽ കണ്ടെത്തി. സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മനഃപൂർവമില്ലാത്ത നരഹത്യയും കൊലപാതകവും തമ്മിലുള്ള വ്യത്യാസം എന്താണ്?
മനഃപൂർവമില്ലാത്ത നരഹത്യയും കൊലപാതകവും തമ്മിലുള്ള പ്രധാന വ്യത്യാസം കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യമാണ്. ഓസ്ട്രേലിയൻ നിയമത്തിൽ കൊലപാതകം കുറ്റം ചുമത്താൻ കൊല്ലാനോ ഗുരുതരമായ ശാരീരിക ഉപദ്രവം വരുത്താനോ മനുഷ്യജീവനെ ഉപദ്രവിക്കാനോ ഉള്ള ഉദ്ദേശ്യം തെളിയിക്കേണ്ടതുണ്ട്. അതേസമയം, മനഃപൂർവമില്ലാത്ത നരഹത്യ എന്നത് കൊല്ലാൻ ഉദ്ദേശമില്ലാതെയുള്ള ആക്രമണത്തിലോ സാഹചര്യത്തിലോ ഉള്ള കൊലപാതകമാണ് ഉൾപ്പെടുന്നത്.































