നെടുമ്പാശ്ശേരി കൊച്ചി വിമാന ത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാ’മിന്റെ ഭാഗമായാണ് നടപടി. ഇതോടെ രാജ്യാന്തര യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാകും സിയാൽ. പരീക്ഷണം തിങ്കളാഴ്ച്‌ച തുടങ്ങും. അടുത്ത മാസം കമ്മീഷൻ ചെയ്യും. ഡൽഹി വിമാനത്താവളത്തിൽ ജൂണിൽ ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനുള്ള അടിസ്ഥാന സൗകര്യം സിയാലിൽ സജ്ജമായിട്ടുണ്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് ചുമതല. ആഗമന- പുറപ്പെടൽ മേഖലകളിൽ നാല് വീതം ലൈനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പാക്കുക. ഇതിനായുള്ള സ്‌മാർട്ട് ഗേറ്റുകൾ എത്തി.
നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ സി ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷന് അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. പാ സ്സ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്ലോഡ് ചെയ്‌ത ശേഷം ബയോമെട്രിക് എൻറോൾമെൻ്റിലേക്ക് കടക്കണം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻ്റ് കൗണ്ടറുകൾ വിമാനത്താവളത്തിലെ എഫ് ആർ ആർ ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രക്കും ആഗമന- പുറപ്പെടൽ ഇമിഗ്രേഷൻ നടപടികൾക്കായി വരിയിൽ നിൽക്കാതെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകൾ പൂരിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. സ്‌മാർട്ട് ഗേറ്റിലെത്തിയാൽ ആദ്യം പാസ്സ്പോർട്ട് സ്കാൻ ചെയ്യണം. രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ തനിയെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ ക്യാമറയിൽ മുഖം കാണിക്കണം. യന്ത്രം മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ നടപടി പൂർത്തിയാകുകയും ചെയ്യും. ഇതിനായി പരമാവധി കണക്കാക്കപ്പെടുന്ന സമയം 20 സെക്കൻഡാണ്. ചെക്ക്-ഇൻ കഴിഞ്ഞാൽ 20 സെക്കൻഡിൽ സുരക്ഷാ പരിശോധനക്ക് എത്തുന്ന വിധത്തിലാണ് സജ്ജീകരണം ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.
പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനങ്ങൾ പൂർത്തിയാക്കാൻ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാർക്കായി ഈയിടെ ഏർപ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം ഒരു കോടി യാത്രക്കാരും 70,000ൽപ്പരം സർവീസുകളുമുള്ള സിയാൽ നിലവിൽ രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്.