ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വേതന തട്ടിപ്പ് വിവാദത്തിൽ, വൂൾവർത്ത്സ്, കോൾസ് എന്നീ സൂപ്പർമാർക്കറ്റ് ശൃംഖലകൾ. ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക വേതനം തിരികെ നൽകാൻ 780 മില്യൺ ഡോളർ കൂടി മാറ്റിവച്ചു.ചരിത്രപരമായ ഈ വേതന അഴിമതി ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നായി മാറിയിരിക്കുന്നു.വേതനം കുറച്ചതുമായി ബന്ധപ്പെട്ട് ഈ രണ്ട് കമ്പനികൾക്കെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. ഫെഡറൽ കോടതിയിൽ നടന്ന നിയമപോരാട്ടത്തിൽ, സൂപ്പർമാർക്കറ്റുകൾ ശരിയായ വേതന രേഖകൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി.
ശമ്പളമുള്ള മാനേജർമാർക്ക് അമിതമായി ജോലി ചെയ്യിക്കുകയും, അവർക്ക് ലഭിക്കേണ്ട അധിക വേതനം, അവധികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകാതിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
നേരത്തെ, വൂൾവർത്ത്സ് 330 മില്യൺ ഡോളറും കോൾസ് 7 മില്യൺ ഡോളറും മാനേജർമാർക്ക് തിരികെ നൽകിയിരുന്നു. എന്നാൽ, ഫെയർ വർക്ക് ഓംബുഡ്സ്മാനും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗ്രൂപ്പ് ആക്ഷൻ കേസുകളും കൂടുതൽ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്നു. ഈ കേസുകളുടെ അന്തിമ വിധി വരുമ്പോൾ, ജീവനക്കാർക്ക് ലഭിക്കാനുള്ള തുക ഒരു ബില്യൺ ഡോളറിൽ എത്താൻ സാധ്യതയുണ്ടെന്ന് അഭിഭാഷകർ പറയുന്നു.
കോടതിയുടെ വിധി അനുസരിച്ച്, രണ്ട് കമ്പനികളും വേതന രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തി. കോൾസ്, മാനേജർമാർക്ക് ഓവർടൈം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല എന്നും അവരുടെ ക്ലോക്കിംഗ് രേഖകൾ വിശ്വസനീയമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസുകൾ കൈകാര്യം ചെയ്ത രീതിയെയും കോടതി വിമർശിച്ചു, ഇത് വളരെ സങ്കീർണ്ണമാണെന്നും, ഭാവിയിൽ ഇത്തരം കേസുകൾ ഇങ്ങനെ കൈകാര്യം ചെയ്യരുതെന്നും ജഡ്ജി പറഞ്ഞു.































