ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച ഭൂകമ്ബത്തില്‍ മരണം 62 ആയി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഉണ്ടായ ഭൂകമ്ബത്തില്‍ പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകള്‍ക്ക് കാരണമാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു. റോഡുകള്‍ വിണ്ടുകീറുകയും വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഹോണ്‍ഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെ തുടര്‍ന്ന് ഭൂകമ്ബങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടര്‍ചലനങ്ങള്‍ ഉണ്ടായി.
പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്ബം സാരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ തീയില്‍ നശിക്കുകയും വീടുകള്‍ തകരുകയും ചെയ്തു.62 പേര്‍ മരിച്ചതായും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 31,800-ലധികം ആളുകള്‍ ക്യാമ്ബുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സര്‍ക്കാര്‍ ബുധനാഴ്ച രാവിലെ അടിയന്തര ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരും. തകര്‍ന്ന കെട്ടിടങ്ങളില്‍ എത്രപേര്‍ കുടുങ്ങിയിട്ടെന്ന കാര്യം വ്യക്തമല്ല.
ഇഷികാവ പ്രിഫെക്ചറില്‍ ഏകദേശം 34,000 വീടുകളില്‍ ഇപ്പോഴും വൈദ്യുതി ഇല്ലെന്ന് പ്രാദേശിക യൂട്ടിലിറ്റി അറിയിച്ചു.പല നഗരങ്ങളിലും കുടിവെള്ളം കിട്ടാതായി.ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകള്‍ക്ക് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. ജപ്പാനില്‍ എല്ലാ വര്‍ഷവും നൂറുകണക്കിന് ഭൂകമ്ബങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗവും കാര്യമായ നാശനഷ്ടങ്ങളൊന്നും വരുത്തുന്നില്ല.നോട്ടോ പെനിൻസുല മേഖലയില്‍ ഭൂകമ്ബങ്ങളുടെ എണ്ണം 2018 മുതല്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജാപ്പനീസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.