കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച കെ- സ്മാർട്ട് പ്ലാറ്റ്‌ഫോം ഇന്നുമുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്‌വേണ്ടി ഇൻഫർമേഷൻകേരളാ മിഷൻ (ഐ.കെ.എം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്‌ഫോമാണ് കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (K- SMART). ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും ജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാവും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാസേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്.
ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ കെ- സ്മാർട്ടിലൂടെ ലഭ്യമാകും. സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും അഴിമതി സാദ്ധ്യത പരമാവധി ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും.
നിലവിൽ കെ- സ്മാർട്ട് വിന്യസിച്ചിട്ടുള്ള 87 മുൻസിപ്പാലിറ്റികൾക്കും 6 കോർപ്പറേഷനുകൾക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും സേവനം ലഭ്യമാവും.
കെ- സ്മാർട്ട് നഗരഭരണത്തെ എങ്ങനെ മാറ്റി
1. 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ 35.65 ലക്ഷം ഫയലുകൾ കെ- സ്മാർട്ടിലൂടെ കൈകാര്യം ചെയ്തു. ഇതിൽ 26.98 ലക്ഷം (75.7%) ഫയലുകളും തീർപ്പാക്കി. ഓരോ അപേക്ഷയും എവിടെ, ആരുടെ പരിഗണനയിലാണെന്നും എത്ര സമയം ഓരോ സീറ്റിലും ഫയൽ താമസിക്കുന്നുവെന്നും ജനത്തിന് കൃത്യമായി അറിയാനാവും. അപേക്ഷിക്കാനും സർട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്ഥാപന ഓഫീസിൽ പോകേണ്ടതില്ല. വാട്ട്സാപ്പിൽ ലഭിക്കും.
2. ജനത്തിന് സേവനങ്ങൾക്കായി കാത്തിരിക്കേണ്ടിവരുന്നില്ല. എല്ലാം അതിവേഗം നിർവഹിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സിസ്റ്റം തന്നെ അപേക്ഷയും അനുബന്ധരേഖകളും പരിശോധിക്കുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലെ തട്ടുകൾ കുറഞ്ഞു.
3. വീഡിയോ കെ.വൈ.സിയിലൂടെയുള്ള വിവാഹ രജിസ്‌ട്രേഷൻ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. വധുവിനും വരനും ലോകത്ത് എവിടെയിരുന്നും ഏതു സമയത്തും വീഡിയോയിലൂടെ വെരിഫൈ ചെയ്ത് വിവാഹം രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത 63,001 വിവാഹങ്ങളിൽ 21,344ഉം ഈ സംവിധാനമാണ് ഉപയോഗിച്ചത്. വിവാഹം, ജനനം, മരണം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാക്കി.
4. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ബിൽഡിംഗ് പെർമിറ്റുകൾ ഉടൻ ലഭിക്കും. ശരാശരി പെർമ്മിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. ഇങ്ങനെയുള്ള 28,393 പെർമ്മിറ്റുകൾ വിതരണം ചെയ്തു. മുൻപ് ആഴ്ചകളും മാസങ്ങളുമെടുത്തിരുന്നു. വ്യാപാര ലൈസൻസ് പുതുക്കൽ സെൽഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തിൽ ഒരു മിനുട്ടിനകം ചെയ്യാനാവുന്നതിനുള്ള സൗകര്യവും വൈകാതെ ലഭ്യമാവും. നിലവിൽ 15 ദിവസം വേണ്ടിവരുന്ന കാര്യമാണിത്.
5. 4.43 ലക്ഷം ഫയലുകൾ (16.45%) ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കി. 9.7 ലക്ഷം (35.96%) ഫയലുകൾ തീർപ്പാക്കിയത് 24 മണിക്കൂറിനുള്ളിലും. 1.63 ലക്ഷം ഫയലുകൾ (6.06%) അവധി ദിവസങ്ങളിലും 3.5 ലക്ഷം ഫയലുകൾ (12.99%) പ്രവർത്തി സമയത്തിന് ശേഷവും തീർപ്പാക്കി.
6. കെട്ടിടം ലിങ്ക് ചെയ്താൽ അപേക്ഷ നൽകാതെ തന്നെ ബിൽഡിംഗ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കാം. മുൻപ് നൽകിയിരുന്ന ഏഴു സർട്ടിഫിക്കറ്റുകൾക്ക് പകരമാണിത്.
7. സ്ഥലം വാങ്ങുന്നതിനോ കെട്ടിടം നിർമ്മിക്കുന്നതിനോ മുൻപ്, ആ സ്ഥലത്ത് എന്തൊക്കെ നിയന്ത്രണങ്ങൾ ബാധകമാണെന്ന് പരിശോധിക്കാനാവുന്ന ‘നോ യുവർ ലാൻഡ്” ഈമേഖലയിലെ വിപ്ലവകരമായ ചുവടുവയ്പ്പാണ്. വീടിന്റെ പരിസരത്ത് എന്തൊക്കെ നിർമ്മാണ പ്രവർത്തനം നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാനാവുന്ന കെ- മാപ്പും വിന്യസിച്ചിട്ടുണ്ട്.
8. കെഫ്റ്റ് (കെ- സ്മാർട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) എന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വഴി കരാറുകാർക്കും സപ്ലൈയർമാർക്കും ബില്ലുകൾ ഓൺലൈനായി നൽകാം. ഒരു മണിക്കൂറിനുള്ളിൽ കരാറുകാരുടെ അക്കൗണ്ടിൽ പണമെത്തും.
നികുതി പിരിവും തനത് വരുമാനവും
മുൻസിപ്പാലിറ്റികളിൽ 2022- 23ൽ 39.28 ശതമാനമായിരുന്ന നികുതി പിരിവ്. 2024- 25ൽ ഇത് 64.37 ശതമാനത്തിലെത്തി. 318.32കോടിയിൽ നിന്ന് 603.96കോടിയായി വർദ്ധിച്ചു. 2022- 23ൽ 22.35ശതമാനമായിരുന്ന സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ നികുതി പിരിവ് 56.2 ശതമാനമായി വർദ്ധിച്ചു. 305.03കോടിയിൽ നിന്ന് 618.42കോടിയായി. നികുതി പിരിവിന്റെ വൈദഗ്ദ്ധ്യം തന്നെയാണ് വരുമാന വർദ്ധനവിന് കാരണം. തനത് വരുമാനം ഇരട്ടിയോളമാക്കാനും നഗരസഭകൾക്ക് സാധിച്ചു. ആയിരം കോടിയിലധികം രൂപയാണ് മുൻസിപ്പാലിറ്റികളുടെയുംകോർപ്പറേഷനുകളുടെയും തനത് വരുമാനം.
പ്രധാനനേട്ടങ്ങൾ
1. ഡിജിറ്റൽ ഒപ്പിട്ട് സമർപ്പിക്കുന്ന അപേക്ഷകളും ഫയലുകളും
2. വിവിധ വകുപ്പുകളിലെ വിവരങ്ങളുടെ സംയോജനം
3. വ്യക്തി കേന്ദ്രീകൃതമായ ലോഗിൻ വഴി ഒരിക്കൽ നൽകിയ വിവരങ്ങൾ എളുപ്പം ലഭിക്കുന്ന രീതിയിൽ സൂക്ഷിക്കപ്പെടുന്നു
4. വാട്ട്സ് ആപ്പ്, ഇ- മെയിൽ എന്നിവയിലൂടെ രസീതുകളും സാക്ഷ്യപത്രങ്ങളും ലഭ്യമാക്കുന്നു
5. ആധാർ/ പാൻകാർഡ് ഇ- മെയിൽ വഴി ലോഗിൻ സൗകര്യങ്ങൾ
6. സാക്ഷ്യപത്രങ്ങളുടെ ആധികാരികത പരിശോധിക്കാനുള്ള സൗകര്യം
7. ജീവനക്കാർക്ക് ഒറ്റലോഗിൻ വഴി ഫയലുകൾ ലഭിക്കും
8. ചുവപ്പ് നാട/ പേപ്പർ ഫയൽ രഹിതമായ ഓഫീസ്
9. ഡിജിറ്റൽ ഫയൽ ഏത് സമയത്തും സ്ഥലത്തും പരിശോധിച്ച് തീർപ്പാക്കാനുള്ള സൗകര്യം
10. തുല്യനീതിയും സുതാര്യതയും ഉറപ്പാക്കും
11. മാസ് പെറ്റിഷൻ അടക്കം ഏല്ലാ തരം പരാതികളും ഫോട്ടോ സഹിതം സമർപ്പിക്കാനും പരിഹാര നടപടികൾ ജീവനക്കാർക്ക് ഉടനടി സ്വീകരിക്കാനും കഴിയുന്നു
രാജ്യത്തിന് മാതൃക
അപേക്ഷകളും പരാതികളും ഓൺലൈനായി നൽകാം. അക്ഷയകേന്ദ്രങ്ങൾ, കുടുംബശ്രീ ഹെല്പ് ഡെസ്‌ക്കുകൾ എന്നിവ വഴിയും സമർപ്പിക്കാം. എല്ലാ അറിയിപ്പുകളും മെസേജായി കിട്ടും. അപേക്ഷാ ഫീസുകൾ, നികുതികൾ, മറ്റ് ഫീസുകൾ എന്നിവ ഓൺലൈനായി അടയ്ക്കാം. സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം. മൊബൈൽ ആപ്പിലൂടെ സേവനങ്ങൾ ലഭ്യമാകും. നവകേരളം കൂടുതൽ വേഗത്തിലും തടസമില്ലാതെയും യാഥാർത്ഥ്യമാക്കാനുള്ള പ്രധാന ഉപാധികളിലൊന്നാണ് കെ- സ്മാർട്ട്. ജനങ്ങളുടെ അവകാശങ്ങൾ ഏറ്റവും വേഗത്തിൽ ലഭിക്കാനുള്ള ഈ ആധുനിക ഭരണസേവന സംവിധാനം രാജ്യത്തിനാകെ മാതൃകയാകുമെന്ന് പ്രതീക്ഷിക്കാം.































