കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുകുന്ന് സ്വദേശി കെ.വി സീമയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വിജയനെ പിന്നീട് മാട്ടൂലിലെ പുഴയരികിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സീമയും സുഹൃത്തായ വിജയനും പറശിനിക്കടവിലെ സമ്മർലാൻഡ് ഇൻ ലോഡ്ജിലെത്തിയത്. നേരത്തെയും ഇരുവരും വന്നിരുന്ന ലോഡ്ജാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ലോഡ്ജിൽ 602- നമ്പർ മുറിയാണ് ഇരുവരും എടുത്തത്. വൈകുന്നേരം ആറുമണിയോടെ റൂം പുറത്ത് നിന്നടച്ച വിജയൻ പുറത്തേക്ക് പോയി. ലോഡ്ജ് ജീവനക്കാരോട് ക്ഷേത്രത്തിൽ പോകുന്നുവെന്നും ഉടൻ തിരിച്ചുവരുമെന്നും മാത്രം പറഞ്ഞു. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.































