സിഡ്നി : മലയാളിക്കെന്നും ഉന്മേഷത്തിന്‍റെയും ഉത്സാഹത്തിന്‍റെയും ഉത്സവമാണ് പൊന്നോണം . പ്രത്യേകിച്ച്
വിദേശത്ത് താമസിക്കുന്ന മലയാളികൾക്ക്, ഓണം ഉത്സവം മാത്രമല്ല, അവരുടെ നാടിന്‍റെ ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള സഞ്ചാരപഥം കൂടിയാണ്.
Kairali Federation of Sydney (KFS) യുടെ ഓണാഘോഷ പരിപാടിയായ “ദേ മാവേലി പിന്നെയും സിഡ്‌നിയിൽ – KFS മെഗാ ഷോ” തലക്കെട്ടിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ കഴിഞ്ഞവർഷം മാവേലിയെ നിങ്ങൾ അടി കൊടുത്തു പറഞ്ഞുവിട്ടു എന്ന അർത്ഥമല്ലേയെന്ന് ചോദിച്ചു രംഗത്ത് വന്നിരിക്കുകയാണ് മറ്റ് സംഘടനകൾ. ഇതു മാത്രമല്ല ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ ശല്യക്കാരൻ വീണ്ടും വന്നു എന്ന് അർത്ഥമല്ലേ, മാവേലി സിഡ്നിയിൽ മാത്രമേ വരികയുള്ളൂ,കേരളത്തിൽ പോലും പോകില്ല എന്ന് അർത്ഥമില്ലേ, കൂടാതെ ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്നു പറയുമ്പോൾ കഴിഞ്ഞവർഷം പിണങ്ങിപ്പോയതാണ് എന്ന് അർത്ഥമില്ലേ, അതു മാത്രമല്ല സിഡ്നിയിലെ പരിപാടികൾ എല്ലാം കഴിഞ്ഞിട്ട് സമയമുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ പോവുകയുള്ളൂ എന്ന അർത്ഥമില്ലേ.? എന്നിങ്ങനെ നീളുന്നു ചോദ്യശരങ്ങൾ.മാവേലിയെ ശത്രുവായും കോപക്കാരനും ശല്യക്കാരനുമായി ചിത്രീകരിക്കുന്ന ദേ മാവേലി പിന്നെയും സിഡ്നിയിൽ എന്ന തലക്കെട്ട് വേണമോ വേണ്ടയോ എന്ന് KFS -ന് തീരുമാനിക്കാമെന്നും സമൂഹമാധ്യമങ്ങളിലൂടെ മറ്റു മലയാളി സംഘടനകൾ അഭിപ്രായപ്പെട്ടു.
എന്നാൽ ഇത്തരം അഭിപ്രായങ്ങളെ നഖശിഖാന്തം എതിർത്തുകൊണ്ട് KFS പ്രതിനിധികളും രംഗത്ത് വന്നിരിക്കുകയാണ്. ഓണാഘോഷത്തിന് മാറ്റു കൂട്ടാൻ ഒരു തലക്കെട്ട് എന്നതിൽ അപ്പുറം ഇങ്ങനെ ചില നിർവ്വചനങ്ങൾ ഉണ്ടാകാം എന്ന് കരുതിയതല്ല എന്നും, ദേ മാവേലി പിന്നെയും സിഡ്‌നിയില് .. എന്നത് ഒരു പ്രതീക്ഷ ആണെങ്കിലോ … മാവേലി നാട് വാണീടും കാലംപോലെ എല്ലാര്ക്കും ഒരു നല്ല കാലം അതിന്റെ ഒരു പ്രത്യാശ ആണ് KFS ന്റെ ഈ തലക്കെട്ടു എന്ന് മറ്റുള്ളവർക്ക് കരുതാമല്ലോയെന്നും കെ എഫ് എസ് ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.എല്ലാ വർഷവും നമ്മളെ കാണാൻ മാവേലി വരും എന്നാണ് വിശ്വാസമെന്നും അത് ഒന്നു കൂടെ ഒറപ്പിക്കുന്നതല്ലേ ദേ മാവേലി പിന്നെയും സിഡ്‌നിയില് .. എന്ന തലകെട്ടിൽ ഉള്ളതെന്നും അതുകൊണ്ട് അതിൽ ആശ്വസിക്കുകയാലെ വേണ്ടതെന്നും KFS വ്യക്തമാക്കി.
മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. ഈ ഐതിഹ്യത്തെ മുറുകെപ്പിടിച്ച് ഒരു തലക്കെട്ടിനുമപ്പുറത്തേക്ക് ഒരു മധുര പ്രതീക്ഷയായി യഥാർത്ഥമായി ഇത് മാറട്ടെ എന്ന് പ്രത്യാശിച്ച് മാവേലി മന്നന്റെ വരവിനായി ഏവർക്കും കാത്തിരിക്കാം.































