തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വന്ദേമാതരം ആലപിക്കാതിരുന്നത് ഗുരുതരമായ ഭരണഘടനാ-നിയമ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുമെന്നും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ദേശീയഗാനവും ദേശീയഗീതവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടക്കുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് വ്യത്യസ്തമായ സമീപനമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്. ഇവിടെ എഴുതപ്പെട്ട ഭരണഘടനയും നിയമവാഴ്ചയുമുണ്ട്. ഭരണഘടന സംരക്ഷിക്കുമെന്നും നിയമം പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ദേശീയതയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുമ്പോൾ കേരളത്തിൽ മാത്രം എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.





























