ജൊഹനാസ്ബര്‍ഗ്: കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി കടുംകൈ പ്രയോഗവുമായി ദക്ഷിണാഫ്രിക്ക. കുട്ടികളെ സ്കൂളില്‍ വിട്ടില്ലെങ്കില്‍ ദക്ഷിണ ആഫ്രിക്കയിലെ മാതാപിതാക്കള്‍ ഇനി ജയിലില്‍ കിടക്കേണ്ടി വരും.
അടിസ്ഥാന വിദ്യാഭ്യാസ നിയമ ഭേദഗതിയിലൂടെ വമ്ബൻ മാറ്റങ്ങള്‍ക്കാണ് ദക്ഷിണാഫ്രിക്കൻ പാര്‍ലമെന്റ് ആരംഭം കുറിച്ചിരിക്കുന്നത്. കുട്ടികളെ സ്കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ 12 മാസം തടവാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്. ബേസിക് എഡ്യുക്കേഷന്‍ ലോ അമെന്ഡ്മെന്റ് എന്ന പേരിലാണ് പുതിയ നീക്കം.
1994ന് ശേഷമുള്ള വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നീക്കമായാണ് പുതിയ ബില്ലിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. സ്കൂളുകളില്‍ കുട്ടികളെ അടിക്കുകയോ മറ്റ് രീതിയിലുള്ള ദേഹോപദ്രവമായ ശിക്ഷകള്‍ നല്‍കുകയോ ചെയ്യരുതെന്നും പുതിയ നിയമം പറയുന്നത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഉടച്ച് വാര്‍ക്കുമെന്നാണ് ഭൂരിപക്ഷ കക്ഷിയായ ആഫ്രിക്കൻ നാഷണല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ സ്കൂളുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അമിതാധികാര പ്രയോഗം നടത്തുകയാണെന്നാണ് മുഖ്യ പ്രതിക്ഷമായ ഡെമോക്രാറ്റിക് അലയൻസ് ആരോപിക്കുന്നത്.
സ്കൂളുകളിലെ ഭാഷാ പരമായ നയത്തേക്കുറിച്ചും പുതിയ ബില്ല് അനുസരിച്ച് നിര്‍ദേശങ്ങളുണ്ട്. അന്താരാഷ്ട പഠന നിലവാരത്തില്‍ 2021ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ വിദ്യാഭ്യാസ മേഖല വളരെ പിന്നിലാണ്. ലോകമെമ്ബാടുമായി നാല് ലക്ഷത്തോളം കുട്ടികളുടെ വായനാ ശേഷി വിലയിരുത്തിയതിന് പിന്നാലെയാണ് ഈ നിരീക്ഷണം. പത്ത് വയസ് പ്രായത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെ പത്തില്‍ എട്ട് കുട്ടികള്‍ക്കും വായിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ വിശദമാക്കുന്നത്.