പെരുന്ന: ശബരിമലയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എൻഎസ്എസ്. ഇപ്പോഴുള്ള അത്രയും ആളുകൾ ഇതിനു മുമ്പും ദർശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകൾ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. പതിനെട്ടാംപടി കയറുന്ന ഭക്തജനങ്ങളെ സഹായിക്കാനോ നിയന്ത്രിക്കാനോ പറ്റിയ സംവിധാനമല്ല ഇന്നവിടെ ഉള്ളത്. ഒരുമിനിറ്റിൽ 90 പേരോളം പതിനെട്ടാംപടി കയറിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 50-60 പേർക്ക് മാത്രമേ കയറാൻ സാധിക്കുന്നുള്ളു. അതിനുവരുന്ന താമസമാണ് ഇന്ന് തിക്കിനും തിരക്കിനും പ്രധാന കാരണമാകുന്നതെന്ന് എൻഎസ്എസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
അയ്യപ്പന്മാരെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ പ്രവേശന അനുമതി നൽകുന്നുള്ളൂ. അവിടെ നിന്നും കെ എസ് ആർ ടി സി ബസിലാണ് അയ്യപ്പന്മാർ പമ്പയിലെത്തേണ്ടി വരുന്നത്. അമിത ചാർജ്ജ് വാങ്ങിക്കൊണ്ട്, ഭക്തജനങ്ങളെ കുത്തിനിറച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്. കെ എസ് ആർ ടി സി ബസുകളുടെ അഭാവവും നിലയ്ക്കലിൽ തിരക്ക് വർദ്ധിക്കാൻ കാരണമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാൽ നിലയ്ക്കൽ മുതൽ കാനനപാതയിൽ ഉടനീളം വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിടേണ്ടി വരുന്നു. ഇതുമൂലം വാഹനങ്ങളിലുള്ള കുട്ടികളടക്കമുള്ള അയ്യപ്പഭക്തർ ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്താൽ നിലയ്ക്കലിൽ ഉൾപ്പെടെയുള്ള തിരക്ക് ഒഴിവാക്കാൻ സാധിക്കും. അതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.
കാര്യക്ഷമതയും അനുഭവസമ്പത്തും ഉള്ള ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിച്ചാൽ ഭക്തജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനാവും. അതിനുവേണ്ട നടപടി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.