ലഖ്നൗ: പുതിയ കാലത്ത് അനാരോഗ്യകരമായ പ്രവണതകൾ കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ശ്രീകൃഷ്ണന് കുചേലൻ അവില്‍ നല്‍കിയത് ഇന്നാണെങ്കില്‍ അത് പോലും അഴിമതിയാണെന്ന് പലരും മുദ്രകുത്തിയേനെയെന്നാണ് മോദിയുടെ പരിഹാസം. ഇന്നാണെങ്കില്‍ കുചേലൻ അവില്‍ കൊടുത്തത് വീഡിയോ എടുത്തേനെ. അഴിമതിയാണെന്ന് പറഞ്ഞ് അത് പ്രചരിപ്പിക്കുകയും ചെയ്യും. പിന്നീട് പൊതുതാല്‍പ്പര്യ ഹർജി ഫയല്‍ ചെയ്യപ്പെടുകയും സുപ്രീംകോടതി അഴിമതിയാണെന്ന് പറയുകയും ചെയ്തേനെയെന്ന് മോദി പറഞ്ഞു. കല്‍ക്കി ധാം ക്ഷേത്രത്തിലെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
അതിനിടെ ഉത്തർപ്രദേശിലെ നിക്ഷേപക സംഗമത്തിലും മോദി സംസാരിച്ചു. ഡബിള്‍ എഞ്ചിൻ സർക്കാരിന്‍റെ കരുത്തില്‍ ഉത്തർപ്രദേശില്‍ വികസന കുതിപ്പെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. യു പി ഇന്ന് നിക്ഷേപകരുടെ ഹബ്ബ് ആയി മാറിയെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എക്സപ്രസ്‍ വേ ഉള്ളത് യു പിയില്‍ ആണെന്നും മോദി പറഞ്ഞു.






























