പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം 2040ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം മൂലമുള്ള മരണങ്ങള്‍ 3,75,000 ആയിരുന്നത് 2040ല്‍ ഏഴ് ലക്ഷമായി മാറുമെന്നുമാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ഇന്ത്യയിലെ വലിയൊരു വിഭാഗം രോഗികളും രോഗനിർണയം നടത്തുന്നത് അവസാന ഘട്ടങ്ങളിലാണ്, അതായത് രോഗനിർണയ സമയത്ത് ക്യാൻസർ പടർന്നുപിടിക്കുന്നു. തൽഫലമായി, ഏകദേശം 65 ശതമാനം രോഗികളും രോഗം മൂലം മരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു’- റേഡിയേഷൻ ഓങ്കോളജി വിഭാഗം പ്രൊഫസറും ടാറ്റ മെമ്മോറിയൽ സെന്ററിലെ യൂറോ-ഓങ്കോളജി ഡിസീസ് മാനേജ്‌മെന്റ് ഗ്രൂപ്പ് കൺവീനറുമായ ഡോ. വേദാംഗ് മൂർത്തി പറയുന്നു. പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നത് പ്രോസ്റ്റേറ്റ് കേസുകളുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുരുഷൻമാരുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ക്യാന്‍സറാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. രാത്രിയില്‍ അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍, മൂത്രമൊഴിക്കാന്‍ ആരംഭിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, മൂത്രസഞ്ചി ശരിയായി കാലിയാക്കാന്‍ സാധിക്കുന്നില്ലെന്ന തോന്നല്‍, മൂത്രത്തില്‍ രക്തം, മൂത്രത്തില്‍ ശുക്ലം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രം പോകാത്ത അവസ്ഥ, ഇടുപ്പ് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, കാലുകള്‍ നീര് തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ആണ്.