സിഡ്‌നി: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌ത ഇക്വാലിറ്റി ലെജസ്ലേഷൻ അമെൻസ്മെന്റ്റ് ബിൽ സംബന്ധിച്ച് പാർലമെൻ്റിൽ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സിഡ്‌നി ആർച്ച് ബിഷപ്പിനു നേരെ എൽജിബിടിക്യു പ്രവർത്തകയുടെ അധിക്ഷേപവർഷം. ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റി സമിതിക്കു മുൻപാകെ നിലപാട് വ്യക്തമാക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷർ ഒപിക്കാണ് ദുരനുഭവം ഉണ്ടായത്. ആർച്ച് ബിഷപ്പ് അഭിപ്രായം രേഖപ്പെടുത്തുന്നത് തടസപ്പെടുത്താനും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ക്വയ്-ക്വേ ക്വാഡ് ശ്രമിച്ചു.
പാർലമെന്റിലെ ഇരുപതോളം നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് പരിശോധിക്കുന്ന കമ്മിറ്റിയാണ് ഹിയറിങ് നടത്തിയത്. 20ലധികം കത്തോലിക്കാ, ഓർത്തഡോക്സ് ബിഷപ്പുമാരെ പ്രതിനിധീകരിച്ചാണ് ആർച്ച് ബിഷപ്പ് ഫിഷർ, കമ്മിറ്റി ചെയർമാൻ ക്ലെയ്റ്റൺ ബാർ എംപിക്കു മുൻപാകെ നിലപാട് വ്യക്തമാക്കാനെത്തിയത്.
നിർദിഷ്ട നിയമ ഭേദഗതിയിൽ മതവിരുദ്ധതയുടെ അടിയൊഴുക്കുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ ഗാലറിയിലിരുന്ന ക്വയ്-ക്വേ ക്വാഡ് എഴുന്നേറ്റു നിന്ന് അലറി വിളിക്കുകയും അധിക്ഷേപ വർഷം നടത്തുകയുമായിരുന്നു. പാർലമെന്റ്റിനു പുറത്തും ട്രാൻസ്ജെൻഡർ സമൂഹത്തിലെ നിരവധി അംഗങ്ങൾ തടിച്ചുകൂടിയിരുന്നു.
ബഹളത്തെതുടർന്ന് അൽപനേരം ഹിയറിങ് തടസപ്പെട്ടെങ്കിലും അഭിപ്രായം പങ്കുവയ്ക്കുന്നത് ആർച്ച് ബിഷപ്പ് പുനരാരംഭിച്ചു.
എൽജിബിടി വിഭാഗത്തിനെതിരേയുള്ള വിവേചനം നിരുത്സാഹപ്പെടുത്താനും തടയാനുമുള്ള എല്ലാ ശ്രമങ്ങളിലും തന്റെ പിന്തുണയുണ്ടാകുമെന്ന് പിതാവ് പറഞ്ഞു. എന്നാൽ നിർദ്ദിഷ്‌ട ബില്ലിൽ മതവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് ആർച്ച് ബിഷപ്പ് ഫിഷർ ആശങ്ക പ്രകടിപ്പിച്ചു.
‘സ്കൂളുകൾ, ആരോഗ്യ-വയോജന സംരക്ഷണ കേന്ദ്രങ്ങൾ, അജപാലന സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മതസ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന നിലവിലുള്ള പരിരക്ഷകൾ നീക്കം ചെയ്യാൻ നിർദിഷ്ട നിയമ ഭേദഗതി നിർദേശിക്കുന്നു.വിശ്വാസികൾക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും ആർച്ച് ബിഷപ്പ് ഫിഷർ കൂട്ടിച്ചേർത്തു.നിർദിഷ്ട ബില്ലിനു കീഴിൽ, 16 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരാൾക്ക് അവരുടെ നിയമപരമായ ലിംഗഭേദം മാറ്റാൻ അപേക്ഷിക്കാൻ സാധിക്കും.
ട്രാൻസ്ജെൻഡർ സമൂഹത്തിന് കൂടുതൽ സംരക്ഷണവും മത വിശ്വാസികൾക്ക് അനുവദിച്ചിരുന്ന ഇളവുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.






























