ശബരിമല കേസിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭരണഘടന ബഞ്ചിൻറെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളിൽ വാദം നടത്തിയ ഗോപാൽ സുബ്രഹ്മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണ്ണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.
നിലവിൽ യുവതിപ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.































