തൃശൂർ: ഭാര്യയെ കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടിൽ ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കി. ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട് തലക്കടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നിൽ വെച്ച് നെഞ്ചിലും വയറ്റിലും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.































