ചെന്നൈ: തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണവും നിലവിലെ വിതരണവും മാറ്റമില്ലാതെ ശാശ്വതമായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിർണായക പ്രമേയം സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒരുങ്ങുന്നു. നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ അപ്പാടെ നിലനിർത്തണമെന്നും 2029 ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് ഈ നീക്കം.
പ്രമേയം സഭയിൽ എന്നായിരിക്കും അവതരിപ്പിക്കുകയെന്ന തീയതി വ്യക്തമായിട്ടില്ലെങ്കിലും, ശനിയാഴ്ച ചെന്നൈ കലൈവാണർ അരംഗത്തിൽ സംഘടിപ്പിച്ച എംപിമാരുടെ പ്രത്യേക യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ തീരുമാനം ശക്തമാക്കിയത്. എന്നാൽ ഡിഎംകെ, അണ്ണാ ഡിഎംകെ, പിഎംകെ എന്നീ പാർട്ടികൾ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രാദേശിക രാഷ്ട്രീയ പ്രേരിതമാണ് ഇത്തരം യോഗങ്ങളെന്ന് ആരോപിച്ചായിരുന്നു പ്രധാന ദ്രാവിഡ പാർട്ടികളുടെ ബഹിഷ്കരണം. അതേസമയം കോൺഗ്രസിലെ 11 പേരും സിപിഐ, സിപിഎം, വിസികെ പാർട്ടികളിലെ രണ്ട് പേർ വീതവും എംഡിഎംകെ, ഐയുഎംഎൽ പ്രതിനിധികളും ഉൾപ്പെടെ 21 എംപിമാർ യോഗത്തിൽ പങ്കെടുത്ത് വിജയ്‍യുടെ നിലപാടിന് പിന്തുണ അറിയിച്ചു.



























