തിരുവനന്തപുരം: കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ ദൂരദർശനില്‍ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു.
കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷൻ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഡി.ഡി. നാഷണല്‍ ചാനലില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനുപിന്നില്‍ ആർ.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയർന്നത്.
സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നല്‍കിയിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച രാത്രി ദൂരദർശനിയില്‍ സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്നായിരുന്നു തിരുവനന്തപുരം സ്വദേശി കെ.ജി. സൂരജ് അഡ്വ. എസ്.കെ. ആദിത്യൻവഴി നല്കിയ ഹർജിയിലെ ആവശ്യം.
സിനിമ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനടക്കം ഇ-മെയിലും അയച്ചിരുന്നു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ക്കായി കാക്കാതെ കോടതിയിലെത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹർജിയില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയത്. ഹർജി ഏപ്രില്‍ 11-ന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.