കൊച്ചി: ഇരുപത് ലക്ഷം രൂപ വില വരുന്ന 65 ഗ്രാം ഹെറോയിനുമായി ഒരു യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്ലാം (26) മുക്സിദുൽ ഇസ്ലാം (33) രശ്മി കാത്തൂൻ (21) എന്നിവരെയാണ് പെരുമ്പാവൂർ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്
അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിൽ സൗത്ത് വാഴക്കുളം ഭാഗത്ത് വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ച് സോപ്പ് പെട്ടികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
വിൽപ്പന നടത്തി പിറ്റേ ദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതി. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരാറുണ്ടെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരിൽനിന്ന് മയക്കു മരുന്ന് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.























