ന്യൂഡല്‍ഹി: ഇസ്രായേലിനുനേരെ ഇറാൻ വ്യോമാക്രമണം നടത്തുന്നതിന് രണ്ട് മണിക്കൂറിനു മുമ്ബ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമാതിർത്തിയിലൂടെ രണ്ട് എയർ ഇന്ത്യ വിമാനങ്ങള്‍ കടന്നുപോയതായി റിപ്പോർട്ട്.
നിരവധി യാത്രക്കാരുടേയും വിമാനത്തിലെ ജീവനക്കാരുടേയും സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർത്തുന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്
എയർ ഇന്ത്യ വിമാനങ്ങളായ 116, 131 എന്നിവയാണ് ഇറാൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. ഫ്ളൈറ്റ്റഡാർ24 വെബ്സൈറ്റ് വഴിയുള്ള വിവരങ്ങള്‍ പ്രകാരം 116 വിമാനം ന്യൂ യോർക്കില്‍ നിന്ന് മുംബൈയിലേക്കും, 131 മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുമുള്ള യാത്രയിലായിരുന്നു.
അതേ സമയം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചകള്‍ക്കുമില്ലെന്നും എയർ ഇന്ത്യയുടെ വക്താവ് പ്രതികരിച്ചു. എയർ ഇന്ത്യയ്ക്ക് പുറമേ മലേഷ്യ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് വിമാനങ്ങളും ഇറാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഇറാൻ ഇസ്രായേലിനുനേരെ വ്യോമാക്രമണം അഴിച്ചുവിട്ടത്. 300-ഓളം ഡ്രോണുകളും മിസ്സൈലുകളുമാണ് തൊടുത്തത്. 170 ഡ്രോണുകള്‍, 30 ക്രൂസ് മിസൈലുകള്‍, 120 ബാലിസ്റ്റിക് മിസൈലുകള്‍ എന്നതാണ് കൃത്യമായ കണക്കെന്ന് ഇസ്രയേല്‍ സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. എന്നാല്‍, അതില്‍ ചുരുക്കം എണ്ണം മാത്രമാണ് അതിർത്തിക്കുള്ളില്‍ കടന്നത്. ആക്രമണത്തില്‍ ഇസ്രയേലിന്റെ ഒരു വ്യോമതാവളത്തിന് ചെറുതായി കേടുപാടുകള്‍ പറ്റി. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് പോർവിമാനങ്ങളാണ്.
ആക്രമണസമയത്ത് ജറുസലേമിലും ടെല്‍അവീവിലും സൈറണുകള്‍ നിലയ്ക്കാതെ മുഴങ്ങിയിരുന്നു. തെക്കൻ ഇസ്രയേല്‍, വടക്കൻ ഇസ്രയേല്‍, വെസ്റ്റ്ബാങ്കിന്റെ വടക്കൻഭാഗം, ജോർദാൻ അതിർത്തിയോടുചേർന്ന ചെങ്കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായി.