ലണ്ടൻ : യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) റിപ്പോർട്ട്. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വീസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി. മറ്റു വീസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയിൽ രണ്ടാമത്.
കുടിയേറ്റ നിരക്ക് (കുടിയേറുന്നവരുടെ എണ്ണവും രാജ്യം വിടുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം) 2023 നെ അപേക്ഷിച്ച് 80% കുറഞ്ഞെന്നും റിപ്പോർട്ട് പറയുന്നു. 2021നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഒഎൻഎസ് വ്യക്തമാക്കി. അതേസമയം, യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യക്കാർക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേർ പഠനത്തിനും 46,000 പേർ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരിൽ മുൻപിൽ.
































