ടെല്‍ അവീവ്: അയല, മത്തി, നെയ്‌മീൻ.. കറികളിലെ മിന്നും താരങ്ങളായ ഈ മത്സ്യങ്ങളൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ മത്സ്യത്തെ പ്രിന്റ് ചെയ്തെടുത്ത് വിഭവങ്ങള്‍ തയ്യാറാക്കുന്ന സാങ്കേതികവിദ്യയെ പറ്റി കേട്ടിട്ടുണ്ടോ ?!
ഇസ്രയേലിലെ സ്റ്റേക്ക്ഹോള്‍ഡര്‍ ഫുഡ്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ലോകത്താദ്യമായി 3ഡി പ്രിന്റഡ് മത്സ്യത്തെ അവതരിപ്പിച്ച് ഞെട്ടിച്ചത്. സമീപകാലത്തായി ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ബീഫിനെയും ചിക്കനേയും പറ്റിയുള്ള വാര്‍ത്തകള്‍ നാം കണ്ടു. 3ഡി പ്രിന്റഡ് മത്സ്യത്തിന്റെ ഉത്ഭവവും ഇങ്ങനെ തന്നെ. ലാബിലൊരുക്കിയ പ്രത്യേക സാഹചര്യത്തില്‍ കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന മാംസകോശങ്ങളില്‍ നിന്ന് രൂപപ്പെടുത്തുന്ന മത്സ്യ മാംസക്കഷണമാണ് കമ്ബനി 3ഡി പ്രിന്റ് ചെയ്തെടുക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഉമാമി മീറ്റ്സുമായി സഹകരിച്ചാണ് ജീവനുള്ള മത്സ്യത്തെ കൊല്ലാതെ കൃത്രിമ മത്സ്യ മാംസം കമ്ബനി നിര്‍മ്മിക്കുന്നത്. ഗ്രൂപ്പര്‍ മത്സ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കോശങ്ങള്‍ ഉമാമി മീറ്റ്സ് പ്രത്യേക ലബോറട്ടറി സാഹചര്യങ്ങളില്‍ മാംസവും കൊഴുപ്പുമാക്കി നിര്‍മ്മിച്ചെടുക്കുന്നു. സ്റ്റേക്ക്ഹോള്‍ഡര്‍ കമ്ബനി ഇവയെ പ്രത്യേക 3ഡി ബയോ പ്രിന്ററുകള്‍ക്ക് അനുയോജ്യമായ ‘ ജൈവ – മഷി’ യിലേക്ക് ചേര്‍ക്കുന്നു. ഇവയുടെ പ്രവര്‍ത്തന ഫലമായി ശരിക്കുള്ള മത്സ്യത്തിന്റെ അതേ ഗുണങ്ങളുള്ള നേര്‍ത്ത മത്സ്യക്കഷണം ലഭിക്കുന്നു.
സസ്യവിഭവങ്ങളും പ്രോട്ടീൻ, പോളിസാക്കറൈഡുകള്‍, ഓര്‍ഗാനിക് സംയുക്തങ്ങള്‍ തുടങ്ങിയ ജൈവഘടകങ്ങളുമാണ് ഇവിടെ ജൈവ മഷിയായി പ്രവര്‍ത്തിക്കുന്നത്. അതേ സമയം, പരമ്ബരാഗത മത്സ്യോത്പാദനത്തെ അപേക്ഷിച്ച് ചെലവ് കൂടുതലാണ് ഈ രീതിക്ക്. കുത്തനെ കുറയുന്ന ലോകത്തെ മത്സ്യസമ്ബത്ത് സംരക്ഷിക്കാൻ ഭാവിയില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നാം അവലംബിക്കേണ്ടി വരുമെന്നാണ് കമ്ബനി അധികൃതര്‍ പറയുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍, സ്റ്റേക്ക്ഹോള്‍ഡര്‍ ഫുഡ്സ് കമ്ബനി സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 3ഡി പ്രിന്റ് മത്സ്യം വച്ച് തയ്യാറാക്കിയ വിഭവം പരീക്ഷിച്ചിരുന്നു. അതേ സമയം, ഇവ ഇതുവരെ റെസ്റ്റോറന്റുകളിലെത്താൻ തയ്യാറായിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തോടെ ഇതിന് അനുമതി ലഭിക്കുമെന്ന് കരുതുന്നു.































